ബംഗളൂരു: കര്‍ണാടകയില്‍ മദ്യം വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു.കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലാണ് സംഭവം. ശകുന്തള രാജകുമാര ഷിന്ദെ(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ദീപക് ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ദീപക് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നുവെന്നും മദ്യപിക്കാനുള്ള പണത്തിനായി വഴക്കുണ്ടാക്കുമായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു .
ചൊവ്വാഴ്ച വഴക്കിനിടെ ഇയാള്‍ അമ്മയെ കോടാലികൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ ശകുന്തളയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഹുമ്നാബാദ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സ്വിഗ്ഗിയും സൊമോറ്റോയും വേണ്ട; കുട്ടികള്‍ക്ക് വീട്ടില്‍ രുചികരമായ ഭക്ഷണം പാകം ചെയ്തു കൊടുക്കൂ -അമ്മമാരോട് കോടതി
സ്വിഗ്ഗിയും സൊമോറ്റോയും വഴി രക്ഷിതാക്കള്‍ ഭക്ഷണം റസ്റ്റാറന്റുകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈകോടതി.പോര്‍ണോഗ്രഫിയെ കുറിച്ചുള്ള കേസ് പരിഗണിക്കവെയാണ്, ഹൈകോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കുട്ടികള്‍ക്ക് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കേണ്ട ആവശ്യകതയെ കുറിച്ച് ഉണര്‍ത്തിയത്.മൊബൈല്‍ ഫോണില്‍ വഴിയരികില്‍ പോണ്‍ വിഡിയോ കണ്ടതിനെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്ത കേസാണ് കോടതി പരിഗണിച്ചത്. സ്വകാര്യമായി പോര്‍ണോഗ്രഫി കാണുന്നത് കുറ്റകരമല്ലെന്നും മറ്റുള്ളവര്‍ക്ക് പങ്കുവെക്കുമ്ബോഴാണ് കുറ്റമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളെ കുറച്ചു സമയം രക്ഷിതാക്കള്‍ പുറത്ത് കളിക്കാൻ വിടണമെന്നും അവര്‍ക്കായി മൊബൈല്‍ ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് പകരം അമ്മമാര്‍ രുചികരമായ ഭക്ഷണം പാകം ചെയ്ത് നല്‍കുകയാണ് വേണ്ടതെന്നും കോടതി ഉപദേശിച്ചു.
കളിച്ചു തളര്‍ന്നു വരുന്ന കുട്ടികള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ മാസ്മരിക രുചി അറിഞ്ഞു വളരണമെന്നും ഹൈകോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കരുതെന്നും ഹൈകോടതി മാതാപിതാക്കളെ ഓര്‍മപ്പെടുത്തി.