അമരാവതി: കൊവിഡിനെ പേടിച്ച് ഒരമ്മയും മകളും പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിച്ചു കൂട്ടിയത് 3 വർഷം. 2020 മാർച്ചിൽ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ കുയ്യേരു ഗ്രാമത്തിലെ മണി എന്ന സ്ത്രീയും അവരുടെ 21കാരിയായ മകൾ ദുർഗ ഭവാനിയുമാണ് വീട്ടിനുള്ളിൽ ഒരു ചെറിയ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടി 3 വർഷം ജീവിച്ചത്.
കൊറോണ വൈറസ് ബാധിക്കുമോ എന്ന ഭയത്താൽ അവർ വീടിന് പുറത്തിറങ്ങുകയോ സൂര്യപ്രകാശം കാണുകയോ മറ്റുള്ളവരെ കാണുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ നാലുമാസമായി മണിയുടെ ഭർത്താവ് സൂരി ബാബുവിനെ പോലും കാണാൻ ഇവർ തയ്യാറായില്ല. സൂരി ബാബുവായിരുന്നു ഇവർക്ക് ഭക്ഷണവും മറ്റും എത്തിച്ചിരുന്നത്.
ഇതോടെ സൂരി ബാബുവാണ് അധികൃതരെ വിവരമറിയിച്ചത്. പൊലീസും ആരോഗ്യപ്രവർത്തകരും എത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ മുറിയുടെ മൂലയിൽ പുതപ്പു കൊണ്ട് മൂടിപ്പുതച്ച് ഇരിക്കുകയായിരുന്നു ഇരുവരും. മുറിക്ക് പുറത്തു വരാൻ ഇവർ തയ്യാറായില്ലയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ത്രീകളുടെ മാനസിക ശാരീരിക ആരോഗ്യ നില പരിശോധിച്ചു വരികയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ആരോഗ്യനിലയിൽ പ്രശ്നമൊന്നുമില്ല. സൈക്യാട്രിസ്റ്റിന്റെ നിരീക്ഷണത്തിലാണ് ഇവർ ഇപ്പോഴുള്ളതെന്ന് ഡോ ഹേമലത പറഞ്ഞു.
സ്ത്രീകൾ ഇരുവരും കഴിഞ്ഞ 7 വർഷങ്ങളായി സ്കീസോഫ്രീനിയക്ക് ചികിത്സ തേടിയിരുന്നവരാണെന്നും കൊവിഡ് ബാധയെക്കുറിച്ചുള്ള ഭയം ഇവരും രോഗാവസ്ഥ വർദ്ധിപ്പിച്ചിരിക്കാം എന്നും ഡോക്ടർ വ്യക്തമാക്കി. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് മാസ്ക് ധരിക്കാനും വീടിനുള്ളിൽ തന്ന ഇരിക്കാനും സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇവയെല്ലാം ആരംഭിച്ചതെന്ന് സൂരി ബാബു പറഞ്ഞു.
കോവിഡ് വ്യാപനം: വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്
ഡല്‍ഹി: ചൈന, അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിമാനസര്‍വീസില്‍ നിയന്ത്രണം വേണമെന്ന് ആവശ്യം. വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിദേശരാജ്യത്ത് കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ധര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, നീതി ആയോഗ്, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.
പരിശോധന, വാക്‌സിനേഷന്‍ തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം സ്വീകരിച്ച അഞ്ചുഘട്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളുടെ സാംപിളുകള്‍ ജനിതകശ്രേണീകരണം നടത്തണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് രൂപപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഒരു ഇടവേളയ്ക്ക് ശേഷം സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായാണ് സൂചന. മൂന്നുമാസത്തിനിടെ രാജ്യത്തെ 60 ശതമാനം പേരും കോവിഡ് രോഗബാധിതരാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ചൈനയ്ക്ക് പുറമെ, ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്.