ബെംഗളൂരു: അന്തർസംസ്ഥാന കള്ളപ്പണം വെളുപ്പിക്കൽ സംഘത്തിലെ നാലു മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിലായി. ജെ.പി.നഗറിൽ താമസിക്കുന്ന മുഹമ്മദ് സാഹിൽ, ഫൈസൽ, ഫസൽ, അബ്ദുൾ മനാസ് എന്നിവരാണ് അറസ്റ്റിലായത്.കണക്കിൽപ്പെടാത്ത പണവുമായി ജഗരനഹള്ളിയിലെ എ.ടി.എമ്മിൽ നിക്ഷേപിക്കാൻ എത്തിയ സംഘാംഗമായ മുഹമ്മദ് സാഹിലിനെ നാട്ടുകാർ തടഞ്ഞുവെക്കുകയും തുടർന്ന് പുട്ടണഹള്ളി പോലീസ് എത്തി പിടികൂടുകയും ചെയ്തതോടെയാണ് കള്ളപ്പണ ഇടപാട് സംഘത്തകുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. എ.ടി.എമ്മിൽ കയറിയ സാഹിൽ ഏറെ നേരം പുറത്തുവരാത്തത് ശ്രദ്ധയിൽപ്പെട്ട ഒരാൾ സാഹിലിനെ നിരീക്ഷിച്ചപ്പോൾ സാഹിലിന്റെ കൈവശം വടിവാൾ കാണുകയും തുടർന്ന് സമീപവാസികളെ വിവരമറിയിക്കുകയുമായിരുന്നു.
നാട്ടുകാർ എത്തി സാഹിലിനെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. സാഹിലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. കള്ളപ്പണക്കാരിൽ നിന്നും പണം വാങ്ങി വിവിധ അക്കൗണ്ടുകളിലേക്ക് പലതവണയായി നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുന്നതാണ് ഇവരുടെ രീതി. ഇതിന് മാസം 60,000 രൂപവരെ ഇവർ കമീഷൻ വാങ്ങും. ജെ. പി.നഗറിലെ വീട്ടിലെത്തിയാണ് ഇടപാടുകാർ ഇവർക്ക് പണം നൽകിയിരുന്നത്. നിക്ഷേപിക്കേണ്ട അക്കൗണ്ട് വിവരങ്ങൾ ഇടപാടുകാർ ഇവർക്ക് വാട്സ്അപ്പ് വഴി അയച്ചുകൊടുക്കും. പ്രതികളിൽ നിന്നും 20 ലക്ഷത്തോളം രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതിന്റെ 2656 സ്ലിപ്പുകളും നോട്ടെണ്ണൽ ഉപകരണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവർ 185 അക്കൗണ്ടിലായി 31.5 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഡി.സി.പി. ഹരീഷ് പാണ്ഡെ അറിയിച്ചു. പ്രധാന പ്രതികളിലേക്കടക്കം അന്വേഷണം നടക്കുകയാണ്