മലബാർ കലാപം പ്രമേയമാക്കി `1921 പുഴ മുതൽ പുഴ വരെ’ എന്ന അലിഅക്ബർ ഒരുക്കുന്ന ചിത്രത്തിന് സെൻസർ പ്രതിസന്ധി.വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായക കഥാപാത്രമാക്കി അലിഅക്ബർ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗിന് മുൻപുതന്നെ വിവാദങ്ങളിൽ പെട്ടിരുന്നു. ക്രൗഡ് ഫണ്ടിംഗ് ഉപയോഗിച്ചു ചിത്രീകരിച്ച ചിത്രത്തിൽ കേന്ദ്ര സെൻസർ ബോർഡ് ചില തിരുത്തുകൾ ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസാണ് ഇതുസംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ടി ജി മോഹൻദാസിന്റെ കുറിപ്പ്മാപ്പിള ലഹള ആധാരമാക്കി രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന സിനിമയിൽ കേന്ദ്ര സെൻസർ ബോർഡ് ചില വെട്ടിനിരത്തലുകൾ നിർദേശിച്ചു.
രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണൽ സെൻസർ ബോർഡ് കണ്ടു. വീണ്ടും മാറ്റങ്ങൾ വേണമത്രേ! നാളെ മുംബൈയിൽ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവിൽ സിനിമയിൽ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും – വറ്റിയ പുഴ! ഒ.എൻ.വി എഴുതിയത് പോലെ: വറ്റിയ പുഴ, ചുറ്റും വരണ്ട കേദാരങ്ങൾ തപ്തമാം മോഹങ്ങളെ ചൂഴുന്ന നിശ്വാസങ്ങൾ!
ഓർമ്മയുണ്ടോ കശ്മീർ ഫയൽസിലെ കുപ്രസിദ്ധ വാക്കുകൾ?ഗവൺമെന്റ് ഉൻകീ ഹോഗിലേകിൻ സിസ്റ്റം ഹമാരാ ഹൈനാ?? പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹൻ സിനിമ നിർമ്മിച്ചത്.. അവർ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലർ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും! നിർണായക സീനുകൾ കട്ട് ചെയ്തു മാറ്റിയാൽ സിനിമയ്ക്ക് ജീവനുണ്ടാവില്ല..
സെൻസർ ബോർഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല!നിസഹായനായി രാമസിംഹൻ നിൽക്കുന്നു – മുംബൈയിലെ തെരുവിൽ.. കത്തുന്ന വെയിലിൽ! കുറ്റിത്താടി വളർന്നുള്ളോൻ. കാറ്റത്ത് മുടി പാറുവോൻ. മെയ്യിൽ പൊടിയണിഞ്ഞുള്ളോൻ, കണ്ണിൽ വെട്ടം ചുരത്തുവോൻ!