നടൻ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയത് തെറ്റെന്ന് മമ്മൂട്ടി. തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് വ്യക്തമാക്കിയാണ് നിർമാതാക്കളുടെ സംഘടനാനടപടിയെ മമ്മൂട്ടി വിമർശിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണത്തിന് കൊച്ചിയിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് ശ്രീനാഥ് ഭാസിക്കെതിരായി നിർമാതാക്കൾ പുറപ്പെടുവിച്ച അനിശ്ചിതകാല വിലക്കിനെ കുറിച്ച് പ്രതികരിച്ചത്. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണ്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും മമ്മൂട്ടി പറഞ്ഞു.
നേരത്തെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അഭിമുഖത്തിനിടയിൽ അപമാനിച്ചതിനാണ് ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാക്കൾ നടപടിയെടുത്തത്. ശ്രീനാഥിനെതിരായ കേസ് പരാതിക്കാരി പിൻവലിച്ചെങ്കിലും വിലക്ക് നിലനിൽക്കും എന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. അമ്മയിൽ അംഗമല്ലാത്തതിനാൽതന്നെ ശ്രീനാഥിനെതിരായ നടപടിയിൽ താരസംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നിരിക്കെയാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കുന്നതും.
അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി;ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് നിർമ്മാതാക്കൾ
കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു എന്ന് നിർമാതാക്കൾ അറിയിച്ചു. അവതാരകയുടെ പരാതിയിൽ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരുപാട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ വിലക്കേർപ്പെടുത്തിയതിനെതിരെ നടൻ മമ്മൂട്ടി രംഗത്തെത്തിയിരുന്നു.
നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി നിർമ്മാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.