ബെംഗളൂരു:∙യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലയാളികളെ യുപി മോഡലിൽ എൻകൗണ്ടറിലൂടെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് കർണാടക എംഎൽഎ എംപി രേണുകാചാര്യ. പ്രതികൾക്ക് തക്ക ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ താൻ എംഎൽഎ സ്ഥാനം രാജിവെക്കുമെന്നും രേണുകാചാര്യ മുന്നറിയിപ്പു നൽകി.
ട്വിറ്ററിലായിരുന്നു എംഎൽഎയുടെ പ്രസ്താവന. ഹിന്ദു സഹോദരൻമാർ കൊല്ലപ്പെടുമ്പോഴെല്ലാം സ്ഥിരമായി നാം അപലപിക്കും. ശക്തമായ അന്വേഷണവും ആവശ്യപ്പെടും. ‘ഓം ശാന്തി’ പോസ്റ്റുകൾ കൊണ്ടു മാത്രം കാര്യമില്ല.
ആളുകൾക്ക് നമ്മളോടുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കിൽ പ്രവീണിന്റെ കൊലയാളികളെ തെരുവിൽ എൻകൗണ്ടർ ചെയ്ത് കൊലപ്പെടുത്തണമെന്നും എംഎൽഎ പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിന്റെ ശൈലിയിൽ ഇത്തരം ക്രിമിനലുകളെ നേരിടണം. എങ്കിൽ മാത്രമേ സർക്കാരിന്റെ പ്രതിഛായ സംരക്ഷിക്കാൻ സാധിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളെ സംരക്ഷിക്കാനാകുന്നില്ലെങ്കിൽ അധികാരത്തിൽ തുടരുന്നതിൽ അർഥമില്ല. ഹിന്ദുക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെങ്കിൽ സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കുറിച്ചു.
ഹൊന്നാലി മണ്ഡലത്തിലെ എംഎൽഎയാണ് രേണുകാചാര്യ. നെട്ടരുവിന്റെ മരണത്തിൽ ബിജെപി പ്രവർത്തകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ച രാത്രിയാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ സ്വദേശിയായ ബിജെപി യുവമോർച്ച പ്രവർത്തകനും കോഴിക്കട ഉടമയുമായ നെട്ടാരു അജ്ഞാതരുടെ വെട്ടേറ്റു മരിച്ചത്.