ബെംഗളൂരു: ഒരു മാമ്പഴത്തിന് 40,000 രൂപ വില. കിലോയ്ക്ക് രണ്ടര ലക്ഷം രൂപ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴംകണ്ട് അത്ഭുതം കൂറുകയാണ് കൊപ്പാളിലെ മാമ്പഴക്കർഷകർ. ജപ്പാന്റെ സ്വന്തം മാമ്പഴമായ മിയാസാകി ഹോർട്ടിക്കൾച്ചർ വകുപ്പ് കൊപ്പാളിലൊരുക്കിയ മാമ്പഴമേളയിലെ താരമാണിപ്പോൾ.ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം കൊപ്പാളിലെ കർഷകർക്ക് പരിചയപ്പെടുത്താനായി പ്രദർശിപ്പിച്ചതാണെന്ന് ഹോർട്ടിക്കൾച്ചർ ഉദ്യോഗസ്ഥർ പറഞ്ഞു.
മാമ്പഴത്തെക്കുറിച്ചുള്ള വിവരങ്ങൾ എഴുതി പ്രദർശിപ്പിച്ചിട്ടുമുണ്ട്. മിയാസാകി കൃഷിചെയ്യുന്ന മധ്യപ്രദേശിലെ കർഷകനിൽനിന്ന് വാങ്ങിക്കൊണ്ടുവന്നതാണ്. ഇതിന്റെ മാവിൻതൈ നട്ടുവളർത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തൈക്ക് 15,000 രൂപ വിലവരും.
ആപ്പിളിന്റെ നിറത്തിലുള്ള മാമ്പഴമാണിത്. 350 ഗ്രാം തൂക്കമുണ്ട്. മാമ്പഴത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. മിയാസാകിയെ നേരിൽക്കാണാൻ ധാരാളംപേരാണ് മേളയ്ക്കെത്തുന്നത്. പലയിനത്തിലുള്ള മാമ്പഴങ്ങൾ മേളയുടെ സ്റ്റാളുകളിൽ നിരത്തിയിട്ടുണ്ട്. മേള മേയ് 31 വരെ തുടരും.
ടിപ്പുവിന്റെ വാളിന് 140 കോടി !
മൈസൂര്‍ രാജാവ് ടിപ്പു സുല്‍ത്താന്റെ വാള് 17.4 ദശലക്ഷം ഡോളറിന് (140 കോടി രൂപ) ലേലത്തില്‍ വിറ്റു.നിര്‍ണയിച്ച വിലയേക്കാള്‍ ഏഴിരട്ടിക്കാണ് ചരിത്രത്തിലെ ശ്രദ്ധേയമായ വാള്, ലേല സ്ഥാപനമായ ബോണ്‍ഹാംസ് വിറ്റത്. സ്വന്തമാക്കിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നിര്‍മാണത്തിലെ കരകൗശല വൈദഗ്ദ്ധ്യം അതുല്യമാണെന്ന് ബോണ്‍ഹാംസിലെ ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആര്‍ട്ട് തലവൻ ഒലിവര്‍ വൈറ്റ് പറഞ്ഞു.
ഒരു ഇന്ത്യൻ പുരാവസ്തുവിന് ബോണ്ഹോംസില് കിട്ടുന്ന ഏറ്റവും വലിയ വിലയാണിത്. ടിപ്പുവിന്റെ കൊട്ടാരത്തിലെ മുറിയില്‍ നിന്നാണ് വാള് കണ്ടെടുത്തിരുന്നത്. ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷ് മേജര്‍ ജനറല്‍ ഡേവിഡ് ബൈഡിന് ബ്രിട്ടൻ വാള് സമ്മാനിക്കുകയായിരുന്നു. വാള് സ്വന്തമാക്കാൻ കടുത്ത മത്സരമാണ് നടന്നതെന്നും രണ്ടു പേര് ഫോണ്‍ വഴിയും ഒരാള്‍ നേരിട്ടും ലേലത്തില്‍ പങ്കെടുത്തു.