ബെംഗളൂരു: നാല് മാസങ്ങൾക്ക് മുമ്പ് ബെംഗളൂരുവിൽ അമ്പതുകാരിയായ കാണാതായ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. കഴിഞ്ഞ നവംബറിൽ കാണാതായ മേരി എന്ന മധ്യവയസ്കയെ അയൽവാസിയായ യുവാവ് കൊലപ്പെടുത്തി സ്വർണാഭരണം കവരുകയായിരുന്നു. ബെംഗളൂരു യെലഹങ്കയിലെ നാഗെനഹള്ളിയിലെ കെ.എച്ച്.ബി കോളനി ക്വാർട്ടേഴ്സിൽ താമസിക്കുന്ന 30-കാരനായ ലക്ഷ്മണിനെയാണ് പോലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. മേരിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും ലക്ഷ്മൺ കവർന്നു.
കന്നഡ ചിത്രം ദൃശ്യ കണ്ടാണ് തെളിവുകൾ എങ്ങനെ നശിപ്പിക്കാമെന്ന് മനസിലാക്കിയതെന്ന് ലക്ഷ്മൺ പോലീസിനോട് പറഞ്ഞു. മോഹൻലാലിന്റെ ദൃശ്യം സിനിമയുടെ കന്നഡ റീമേക്കാണ് ദൃശ്യ. മേരിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞെന്നും അതിനൊപ്പം അവരുടെ മൊബൈൽ സിമ്മും ഉപേക്ഷിച്ചെന്നും ലക്ഷ്മൺ പോലീസിനോട് പറഞ്ഞു. മേരിയുടെ മൊബൈൽ ഫോൺ ഒരു ട്രക്കിലേക്ക് വലിച്ചെറിഞ്ഞെന്നും ഇത് നാല് മാസത്തോളം പോലീസിന്റെ അന്വേഷണം വഴിതിരിച്ചുവിടാൻ ലക്ഷ്മണിനെ സഹായിച്ചുവെന്നും പോലീസ് പറയുന്നു.
നവംബർ 27-നാണ് മേരിയെ കാണാനില്ലെന്ന് ബന്ധുവായ ജെന്നിഫർ കൊതനൂർ പോലീസിൽ പരാതി നൽകുന്നത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടക്കത്തിൽ കുറച്ചുപേരെ പോലീസ് സംശയിച്ചെങ്കിലും അന്വേഷണത്തിന് കാര്യമായ പുരോഗതിയുണ്ടായില്ല. ജനുവരിയിൽ മേരിയുടെ കോൾ ഡീറ്റെയ്ൽസ് റെക്കോഡ് പരിശോധനയും മൊബൈൽ ടവർ ലൊക്കേഷനും പോലീസിനെ ഒരു മൊബൈൽ നമ്പറിലേക്ക് എത്തിച്ചു. മേരി താമസിക്കുന്ന അതേ സ്ഥലത്തുള്ള ലക്ഷ്മൺ മേരിയെ കാണാതായ അതേ ദിവസം മുതൽ അപ്രത്യക്ഷമായതും പോലീസിൽ സംശയമുണ്ടാക്കി. തുടർന്ന് പോലീസ് ലക്ഷ്മണിന്റെ കോൾ ഡീറ്റെയ്ൽസ് റെക്കോർഡും പരിശോധിച്ചു. രണ്ട് സ്ത്രീകളുമായി ലക്ഷ്മണിന് വിവാഹേതര ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. ഗർഭിണിയായ ഭാര്യയെ ലക്ഷ്മണൻ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.
സാധാരണക്കാരനായി വേഷം മാറിയെത്തിയ പോലീസ് ലക്ഷ്മണിന്റെ രണ്ട് കാമുകിമാരെ കണ്ടെത്തുകയും മാർച്ച് ഒമ്പതിന് അതിൽ ഒരാളെ കാണാൻ ലക്ഷ്മൺ എത്തുമെന്ന് മനസിലാക്കുകയും ചെയ്തു. തുടർന്ന് കാമുകിയെ കാണാൻ എത്തിയപ്പോൾ ലക്ഷ്മണിനെ പോലീസ് പിടികൂടി. മേരിയെ കൊലപ്പെടുത്തിയ കുറ്റം ലക്ഷ്മൺ ഏറ്റുപറഞ്ഞു. ഹൊസൂർ ബന്ദയിലെ മാലിന്യക്കൂമ്പാരത്തിലാണ് മേരിയുടെ മൃതദേഹം ഉപേക്ഷിച്ചതെന്നും പോലീസിനോട് തുറന്നുസമ്മതിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച അതേ സ്ഥലത്തുനിന്ന് മൃതദേഹത്തിന്റെ അസ്ഥികൾ കണ്ടെത്തി.
ഇലക്ട്രീഷനായി ജോലി ചെയ്യുന്ന ലക്ഷ്മൺ പാർട്ട് ടൈമായി ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഇതിനിടയിൽ 12 ലക്ഷം രൂപ മുടക്കി ഒരു കോഴിക്കട തുടങ്ങി. എന്നാൽ ഇത് നഷ്ടത്തിലായതോടെ കടം നൽകിയവരുടെ ശല്ല്യം രൂക്ഷമായി. മേരിയുടെ കൈയിലെ സ്വർഭാരണങ്ങളെ കുറിച്ച് ലക്ഷ്മണിന് നേരത്തെതന്നെ അറിയാമായിരുന്നു. മേരിയുടെ വീട്ടിൽ നേരത്തെ ഇലക്ട്രിക്കൽ ജോലിക്കായി ലക്ഷ്മൺ പോയിരുന്നു. ഇതോടെ മേരിയെ കൊന്ന് സ്വർണം കൈക്കലാക്കാൻ ലക്ഷ്മൺ തീരുമാനിച്ചു.
ആദ്യം മേരിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കുകയാണ് ചെയ്തത്. ഇതോടെ അത് നന്നാക്കാനായി മേരി ലക്ഷ്മണിനെ വിളിച്ചു. വീട്ടിലെത്തിയ ലക്ഷ്മൺ കഴുത്തിൽ ഷാൾ കുരുക്കി മേരിയെ കൊലപ്പെടുത്തി. തുടർന്ന് കുറച്ച് മാലിന്യം കളയാനുണ്ടെന്ന് പറഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവറായ ബന്ധുവിനെ വിളിച്ചുവരുത്തി. ചാക്കിൽ കെട്ടിയ മേരിയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചു. ചാക്കിലുള്ളത് മൃതദേഹമാണെന്നുള്ള കാര്യം ഡ്രൈവറും അറിഞ്ഞില്ല.
ലക്ഷ്മൺ കവർന്ന മേരിയുടെ സ്വർണാഭരണങ്ങൾ വീണ്ടെടുക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലക്ഷ്മണിന്റെ കാമുകിമാരിൽ ഒരാൾ 60000 രൂപയുടെ വായ്പ അടച്ച് സ്കൂട്ടർ സ്വന്തമാക്കിയത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള പണം ലക്ഷ്മൺ നൽകിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.