ബെംഗളൂരു: നഗരത്തിലെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നായ ഗതാഗത കുരുക്ക് ഒഴിവാക്കാനായി പല വിധത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്.അതില്‍ ഏറെയും എലവേറ്റഡ് ഹൈവേയും ഒപ്പം അതിവേഗ പാതകളും ഒക്കെയാണ്. നിലവിലെ റോഡുകള്‍ നവീകരിക്കുന്നതിലും അധികൃതർ കൃത്യമായ ശ്രദ്ധ പുലർത്തുന്നുണ്ടെന്നതാണ് പ്രധാന കാര്യം.

എംജി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബെംഗളൂരു സെൻട്രല്‍ സിറ്റി കോർപ്പറേഷൻ ബ്ലാക്ക് ടോപ്പിംഗ് ജോലികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. എംജി റോഡ് മുതല്‍ കസ്തൂർബ റോഡ് ജംഗ്ഷൻ വഴി ട്രിനിറ്റി സർക്കിള്‍ വരെയുള്ള 1.5 കിലോമീറ്റർ ദൂരത്തിലാണ് ഈ നിർമ്മാണം നടക്കുന്നത്. മുൻപ് ഈ ഭാഗത്ത് വൈറ്റ് ടോപ്പിംഗ് നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അതിലാണ് ഇപ്പോള്‍ കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്.വൈറ്റ് ടോപ്പിംഗ് പൂർത്തിയാക്കാൻ മൂന്ന് മാസമെടുക്കുമെന്നും, കടുത്ത ഗതാഗതക്കുരുക്കിന് ഇത് കാരണമാകുമെന്നും കണ്ടതോടെയാണ് നിലവിലെ തീരുമാനം. അധികൃതർ അറിയിച്ചതനുസരിച്ച്, പദ്ധതി ഏപ്രില്‍ നാലിനകം പൂർത്തിയാകും. ജിഎസ്ടി ഉള്‍പ്പെടെ 10 കോടി രൂപയാണ് പദ്ധതിച്ചെലവ്. രാത്രി 10 മണിക്ക് ശേഷമാണ് മില്ലിംഗ് ജോലികള്‍ ചെയ്യുന്നത്, അതിനാല്‍ ട്രാഫിക് പ്രശ്നങ്ങളിലെന്നും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ സാധിക്കുമെന്നും അധികൃതർ പറയുന്നു.തുടക്കത്തില്‍ നിർദ്ദേശിച്ച വൈറ്റ് ടോപ്പിംഗ് തീരുമാനത്തില്‍ എംജി റോഡിനും സമീപത്തെ ബ്രീഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, ലാവെല്ലെ റോഡ്, മ്യൂസിയം റോഡ്, ഡിക്കിൻസണ്‍ റോഡ്, പരേഡ് റോഡ്, റിച്ചാർഡ് റോഡ്, പ്രിംറോസ് റോഡ്, ബ്രണ്ടൻ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികളും നിവാസികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു മാറ്റം.ബെംഗളൂരുവിന്റെ പ്രധാന കേന്ദ്രമായ ഈ 1.5 കിലോമീറ്റർ റോഡില്‍ നിരവധി വീടുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയുണ്ട്.
ഇവിടെയുള്ള വലിയ നിർമ്മാണം പ്രദേശത്തെ സാരമായി ബാധിക്കുമെന്നായിരുന്നു അവരുടെ പ്രധാന ആശങ്ക. ബ്രിഗേഡ് ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് അസോസിയേഷൻ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ വലിയ ആശങ്ക ഉയർത്തിയിരുന്നു.2007ന് മുൻപ് അശോക് നഗർ മഗ്രാത്ത് റോഡിന് സമീപം നിരവധി കുഴല്‍ കിണറുകളുണ്ടായിരുന്നു. എന്നാല്‍ തുരങ്ക നിർമ്മാണം തുടങ്ങിയപ്പോള്‍ ഭൂഗർഭജലം വറ്റി. പിങ്ക് ലൈൻ മെട്രോ പദ്ധതി ഭൂഗർഭജലത്തെ കൂടുതല്‍ ദുർബലപ്പെടുത്തി എന്നൊക്കെയുള്ള ആരോപണങ്ങള്‍ ശക്തമായിരുന്നു. തിരക്കേറിയ ഈ റോഡില്‍ കോണ്‍ക്രീറ്റ് ടോപ്പിംഗ് നടത്തുന്നത് ട്രാഫിക് വർധിപ്പിക്കുക മാത്രമല്ല, പരിസ്ഥിതിയിലെ ചൂടും കൂട്ടുമെന്ന് പലരും ആരോപിക്കുന്നു.ബെംഗളൂരുവിലെ റോഡുകളുടെ നിലവാരം ഉയർത്തുന്നതിനായി 1600 കിലോമീറ്റർ ദൂരത്തില്‍ ‘ബ്ലാക്ക് ആൻഡ് വൈറ്റ് ടോപ്പിംഗ്’ ജോലികള്‍ നടന്നുവരികയാണെന്ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാർ അടുത്തിടെ അറിയിച്ചിരുന്നു. നഗരത്തിലെ റോഡുകള്‍ നവീകരിക്കാനുള്ള ശ്രമങ്ങള്‍ വലിയ രീതിയില്‍ നടന്നുവരികയാണ്.