Home കർണാടക ബെംഗളൂരുവിലെ പാര്‍ക്കിങ് പ്രശ്‌നം; പരിഹാരവുമായി മെട്രോ അധികൃതര്‍: സ്‌റ്റേഷനുകളില്‍ പുതിയ സൗകര്യം

ബെംഗളൂരുവിലെ പാര്‍ക്കിങ് പ്രശ്‌നം; പരിഹാരവുമായി മെട്രോ അധികൃതര്‍: സ്‌റ്റേഷനുകളില്‍ പുതിയ സൗകര്യം

by ടാർസ്യുസ്

ബെംഗളൂരു: ഐടി ഹബ്ബ് എന്നറിയപ്പെടുന്ന ബെംഗളൂരു നഗരത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ട്രാഫിക് കുരുക്ക്. രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം ഓഫീസില്‍ പോകുന്നവരുടെ മണിക്കൂറുകളോളമാണ് വെറുതെ നഷ്ടപ്പെടുന്നത്.നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നഗരത്തില്‍ വരുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് മാത്രം ശാശ്വത പരിഹാരമില്ല. ആഗോള കമ്പനികള്‍ പോലും ബെംഗളൂരുവില്‍ ഓഫീസില്‍ തുടങ്ങുമ്പോള്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്‌നമാണ് നിരത്തിലെ വാഹനങ്ങളുടെ തിരക്ക്. പാര്‍ക്കിങ്ങാണ് യാത്രക്കാര്‍ നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നം.ബെംഗളൂരു നഗരത്തിലെ മെട്രോ യാത്രക്കാര്‍ നേരിടുന്ന പാര്‍ക്കിങ് പരിമിതിക്ക് പരിഹാരം നിര്‍ദേശിച്ച്‌ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) രംഗത്തെത്തിയിരിക്കുകയാണ്. സ്ഥലപരിമിതിയും വാഹനത്തിരക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍, നിലവിലുള്ള ഒമ്പത് മെട്രോ സ്റ്റേഷനുകളില്‍ മള്‍ട്ടി-ലെവല്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ വലിയ വെല്ലുവിളിയായതിനാല്‍, നിലവിലുള്ള ഇടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ലംബമായ പാര്‍ക്കിങ് സംവിധാനങ്ങള്‍ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.നിലവില്‍ മൂന്ന് ലൈനുകളിലായി പ്രവര്‍ത്തിക്കുന്ന 83 മെട്രോ സ്റ്റേഷനുകളില്‍ 69 എണ്ണത്തില്‍ മാത്രമാണ് പാര്‍ക്കിങ് സൗകര്യമുള്ളത്. ഇവിടങ്ങളിലെ 80 പാര്‍ക്കിങ് ലോട്ടുകളും പലപ്പോഴും പരിധിയില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നതിനാല്‍ നിറഞ്ഞു കവിയുന്ന അവസ്ഥയിലാണ്. ഇത് യാത്രക്കാരെ സ്റ്റേഷനുകള്‍ക്ക് ചുറ്റുമുള്ള റോഡുകളില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നു.

രാജാജിനഗര്‍ പോലുള്ള തിരക്കേറിയ പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള അശാസ്ത്രീയ പാര്‍ക്കിങ് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.രാജാജി നഗര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള റോഡുകള്‍ ഇരുചക്രവാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വീടുകളിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ആംബുലന്‍സുകള്‍ക്കും മറ്റും തടസമുണ്ടാക്കുന്നുവെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. പലപ്പോഴും വാഹന ഉടമകളും കച്ചവടക്കാരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്.’നോ പാര്‍ക്കിങ്’ ബോര്‍ഡുകളോ പിഴയോ ഒന്നും തന്നെ വാഹനയാത്രികരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിക്കുന്നില്ല. പലപ്പോഴും അത്യാഹിത ഘട്ടങ്ങളില്‍ രോഗികളെ കൊണ്ടുപോകാനോ മരണാനന്തര ചടങ്ങുകള്‍ക്കായി വാഹനം വീടിന് മുന്നിലെത്തിക്കാനോ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.ഓഫീസുകളിലേക്കു പോകുന്നവര്‍ ബസ് കാത്തുനില്‍ക്കാന്‍ സമയമില്ലാത്തതിനാലാണ് സ്വന്തം വാഹനങ്ങളില്‍ മെട്രോ സ്റ്റേഷനില്‍ എത്തുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്ക്, അറ്റ്‌ലാന്റ തുടങ്ങിയ നഗരങ്ങളിലെ സബ്വേ സ്റ്റേഷനുകളില്‍ വലിയ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്ളതുപോലെ ബെംഗളൂരുവിലും മാറ്റങ്ങള്‍ വരണമെന്ന് മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ആവശ്യപ്പെടുന്നു. പുതിയ സ്റ്റേഷനുകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ പാര്‍ക്കിങ്ങിന് മുന്‍ഗണന നല്‍കണമെന്നും മെട്രോ അധികൃതര്‍ക്ക് ഇതില്‍ ദീര്‍ഘവീക്ഷണം വേണമെന്നും യാത്രക്കാരുടെ സംഘടനകള്‍ അഭിപ്രായപ്പെടുന്നു.മെട്രോ ടിക്കറ്റിനൊപ്പം പാര്‍ക്കിങ് നിരക്കും ഉള്‍പ്പെടുന്ന ഏകീകൃത പാസ്സുകള്‍ നല്‍കുന്നത് സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് ബെംഗളൂരു മെട്രോ കമ്മ്യൂട്ടേഴ്സ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നത്. വരാനിരിക്കുന്ന പുതിയ മള്‍ട്ടി-ലെവല്‍ പാര്‍ക്കിങ് പദ്ധതിയിലൂടെ മെട്രോ യാത്ര കൂടുതല്‍ സുഗമമാക്കാനും നഗരത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്കിന് അല്പമെങ്കിലും ആശ്വാസം കണ്ടെത്താനും കഴിയുമെന്നാണ് ബിഎംആര്‍സിഎല്‍ പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group