ബെംഗളൂരു: നാഗവാര- കെലേന അഗ്രഹാര (പിങ്ക് ലൈൻ) മെട്രോപാതയുടെ നിർമാണം 2024 ഡിസംബറിൽ പൂർത്തിയാകുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ഭൂഗർഭ സ്റ്റേഷനുകൾ കൂടുതലുള്ള പാതയിൽ ഇവയുടെ നിർമാണ പ്രവൃത്തികൾ അതിവേഗം പൂർത്തിയായിവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.21.25 കിലോമീറ്ററുള്ള പാതയുടെ 13.89 കിലോമീറ്ററും ഭൂഗർഭപാതയാണ്. നാലുഭാഗങ്ങളായി തിരിച്ചാണ് ഭൂഗർഭ പാതയുടെ നിർമാണം നടക്കുന്നത്.
പിങ്ക് ലൈനിലൂടെയുള്ള സർവീസ് തുടങ്ങുന്നതോടെ നഗരത്തിലെ ഗതാഗയക്കുരുക്കിന് പൂർണ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.കലേന അഗ്രഹാര, ഹുളിമാവ്, ഐ.ഐ.എം., ജെ.പി. നഗർ, ജയദേവ ഹോസ്പിറ്റൽ, തവരക്കെരെ, ഡയറി സർക്കികൾ, ലക്കസാന്ദ്ര, ലാങ്‌ഫോർഡ് ടൗൺ, നാഷനൽ മിലിറ്ററി സ്‌കൂൾ, എം.ജി. റോഡ്, ശിവാജി നഗർ, കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷൻ, പോട്ടറി ടൗൺ, താന്നേരി റോഡ്, വെങ്കിടേശ്പുര, കടുഗുണ്ടനഹള്ളി, നാഗവാര എന്നിങ്ങളെ 18 സ്‌റ്റേഷനുകളാണ് പിങ്ക് ലൈനിലുണ്ടാകുക. ഇവയിൽ 12 എണ്ണവും ഭൂഗർഭ സ്റ്റേഷനുകളാണ്.
സുരക്ഷാജീവനക്കാരുടെ എണ്ണം കുറച്ചു; കര്‍ണാടക ജയിലില്‍ കഴിയുന്ന മഅ്ദനി നാളെ കേരളത്തിലെത്തും
ബംഗളൂരു സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാൻ അബ്ദുല്‍ നാസര്‍ മഅ്ദനി തിങ്കളാഴ്ച നാട്ടിലെത്തും.കേരളത്തിലേക്ക് വരാനുള്ള നിബന്ധനകളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് മഅ്ദനി എത്തുന്നത്. പിതാവിനെ കാണാൻ സുപ്രിംകോടതി രണ്ടര മാസം അനുമതി നല്‍കിയിരുന്നെങ്കിലും കര്‍ണാടകയിലെ മുൻ ബി.ജെ.പി സര്‍ക്കാര്‍ കര്‍ശന നിബന്ധനകളേര്‍പ്പെടുത്തിയതിനാല്‍ മഅ്ദനി യാത്ര റദ്ദാക്കിയിരുന്നു.
സുരക്ഷാ ജീവനക്കാരുടെ എണ്ണം അടക്കം കുറച്ച് നിബന്ധനകളില്‍ ഇളവ് വരുത്തിയത്തോടെയാണ് മഅ്ദനി കേരളത്തിലേക്ക് വരാൻ തീരുമാനിച്ചത്. ബി.ജെ.പി സര്‍ക്കാര്‍ നിയോഗിച്ച 20 സുരക്ഷജീവനക്കാര്‍ എന്നത് 12 ആക്കിക്കുറച്ചു. ഇതോടെ കെട്ടിവെക്കണമെന്ന് അറിയിച്ച തുകയിലും ഇളവ് വരും.20 പൊലീസ് ഉദ്യോഗസ്ഥര്‍ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് ബി.ജെ.പി അധികാരത്തിലിരിക്കെ കര്‍ണാടക പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താല്‍ ഒരു കോടിയോളം ചെലവ് വരും. ഇത്രയും തുക കെട്ടിവെച്ച് പുതിയ കീഴ്വഴക്കം സൃഷ്ടിക്കുന്നില്ല എന്ന് പറഞ്ഞാണ് മഅ്ദനി കേരളത്തിലേക്ക് വരുന്നില്ലെന്ന് നേരത്തെ തീരുമാനം എടുത്ത്.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇളവുകള്‍ ലഭിച്ചത്.
അസുഖബാധിതനായ പിതാവിനെ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് നാട്ടിലെത്തുന്നതെന്ന് മഅ്ദനി പറഞ്ഞു.ബംഗളൂരു സ്ഫോടനക്കേസില്‍ കുറ്റാരോപിതനായ മഅ്ദനിക്ക് കേരളത്തില്‍ പോയി പിതാവിനെ കാണാനും ചികിത്സക്കുമായി 84 ദിവസമാണ് സുപ്രിംകോടതി അനുവദിച്ചിരുന്നത്. ഇനി 12 ദിവസമാണ് ബാക്കിയുള്ളത്. തിങ്കളാഴ്ച വൈകുന്നേരം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തി, അവിടെ നിന്ന് കൊല്ലം അൻവാര്‍ശേരിയിലേക്ക് പോകും.