ബംഗളൂരു: നമ്മ മെട്രോ ട്രെയിനുകളില്‍ യാത്രക്കാര്‍ മറന്നുവെച്ച വസ്തുക്കള്‍ ലേലം ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആവശ്യക്കാരെത്താത്ത സാധനങ്ങളാണ് ലേലം ചെയ്തത്.6354 വസ്തുക്കളുടെ ലേലം വഴി 7.4 ലക്ഷം രൂപ ബി.എം.ആര്‍.സി.എല്‍ നേടി. മെട്രോ ട്രെയിനുകളില്‍നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ആറുമാസത്തിലൊരിക്കല്‍ സാധാരണ ലേലം ചെയ്യാറുണ്ട്.
കുട, ലഞ്ച് ബോക്സുകള്‍, ബാഗുകള്‍ മുതലായവയാണ് ലഭിക്കാറുള്ളത്. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ രഹസ്യ സ്വഭാവമുള്ളതിനാല്‍ പൊലീസിന് കൈമാറും. ലേല തീയതി നേരത്തെ അറിയിക്കും. വസ്തുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കാൻ സമീപത്തെ മെട്രോയില്‍ ബന്ധപ്പെടാം. ബി.എം.ആര്‍.സി.എല്‍ വെബ്സൈറ്റിലെ ഹെല്‍പ് ലൈൻ നമ്ബറിലും ബന്ധപ്പെടാം.
അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യണം, ഒപ്പം 20000 രൂപ നഷ്ടപരിഹാരവും: ഫ്ലിപ്കാര്‍ട്ടിന് വീണ്ടും പിഴ
പ്രമുഖ ഓണ്‍ലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ടിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. ഉല്‍പ്പന്നത്തിന് അധിക തുക ഈടാക്കിയതോടെയാണ് നടപടി.ബിഗ് ബില്യണ്‍ സെയില്‍ എന്ന പേരില്‍ നടത്തിയ വ്യാപാര മേളയ്ക്കിടെ വാങ്ങിയ ഷാംപൂവിനാണ് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയത്. ഇതോടെ, ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അധിക തുക ഈടാക്കിയ നടപടിയില്‍ ഫ്ലിപ്കാര്‍ട്ടും വാദങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഫ്ലിപ്കാര്‍ട്ടിന്റെ വാദങ്ങള്‍ തള്ളിയാണ് ഉപഭോക്തൃ കോടതി ബെംഗളൂരു സ്വദേശിനിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്.അധികമായി ഈടാക്കിയ 96 രൂപ ഉടൻ തന്നെ യുവതിയുടെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, നഷ്ടപരിഹാരമായി 20,000 രൂപയാണ് നല്‍കേണ്ടത്.
ഇതിനുപുറമേ, സേവന രംഗത്തെ വീഴ്ചയ്ക്ക് 10,000 രൂപയും, അനാരോഗ്യകരമായ വ്യാപാര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന് 5000 രൂപ അധിക പിഴയായും ചുമത്തിയിട്ടുണ്ട്. നിയമപരമായി ഉല്‍പ്പാദകനും, കച്ചവടക്കാര്‍ക്കും ഉല്‍പ്പന്നത്തിന് മേല്‍ പരമാവധി വില മാത്രമേ ഈടാക്കാൻ പാടുള്ളൂ.