ബെംഗളൂരു: ഓണ്‍ലൈൻ ഗെയിമിംഗിന്റെ അപകടങ്ങള്‍ വീണ്ടും ചർച്ചയാക്കി കർണാടകയിലെ ബീദറില്‍ മെഡിക്കല്‍ വിദ്യാർത്ഥിയുടെ മരണം.കലബുറഗി സ്വദേശിയായ 21 വയസ്സുകാരൻ അനിഷ്കർ ചൗഹാനെയാണ് കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബീദറിലെ ബ്രിംസ് (BRIMS) മെഡിക്കല്‍ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു അനിഷ്കർ. ഓണ്‍ലൈൻ ഗെയിമുകളിലൂടെ വൻതുക നഷ്ടപ്പെട്ടതാണ് മരണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.ബീദർ പോലീസ് സൂപ്രണ്ട് (SP) പ്രദീപ് ഗുന്തിയുടെ വാക്കുകള്‍ പ്രകാരം, പുലർച്ചെ 12:30-ഓടെയാണ് റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ (RIMS) വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇത് തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു.
അനിഷ്കറിന്റെ വാട്സ്ആപ്പ് സന്ദേശങ്ങളും മറ്റ് ഡിജിറ്റല്‍ വിവരങ്ങളും പരിശോധിച്ചപ്പോള്‍ അദ്ദേഹം പതിവായി ഓണ്‍ലൈൻ ഗെയിമുകള്‍ കളിച്ചിരുന്നതായി കണ്ടെത്തി. സുഹൃത്തുക്കളില്‍ നിന്ന് ഏകദേശം 70,000 രൂപ മുതല്‍ 80,000 രൂപ വരെ ഇയാള്‍ കടം വാങ്ങിയിരുന്നു. ഗെയിമിലൂടെ ഈ പണം മുഴുവൻ നഷ്ടമായതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എസ്.പി പ്രദീപ് ഗുന്തി പറഞ്ഞു.അനിഷ്കർ ഏത് തരം ഗെയിമുകളാണ് കളിച്ചിരുന്നതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. അദ്ദേഹത്തിന്റെ ഫോണിലെ ചില വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഇവ വീണ്ടെടുക്കാനും കൃത്യമായ ആപ്പുകള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. മരണപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് നല്കിയ ഔദ്യോഗിക പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.