
കൊച്ചി: ആമസോണ്‍ പ്രൈം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ സ്വന്തമാക്കുന്നത് 70 കോടിയോളം രൂപയ്ക്കെന്ന് സൂചനകള്‍. നിര്‍മ്മാണ ചെലവ് 80 കോടിയോളം ആയിട്ടും പത്ത് കോടിയോളം നഷ്ടം സഹിച്ചാണ് ആശിര്‍വാദ് സിനിമാസ് ഈ സിനിമ ഒടിടി പ്ലാറ്റ്ഫോമിന് നല്‍കുന്നത്. ഈ നഷ്ടം ആന്റണി പെരുമ്ബാവൂര്‍ നികത്തുന്നത് ഒരു പാക്കേജിലൂടെയാണ് എന്നതാണ് വസ്തുത. അതായത് ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച് മോഹന്‍ലാല്‍ നായകനായ നാല് ചിത്രങ്ങളാണ് ആമസോണ്‍ പ്രൈം ഒറ്റയടിക്ക് സ്വന്തമാക്കുന്നത്. ലാല്‍ ചിത്രങ്ങളായ ബ്രോ ഡാഡിയും ട്വല്‍ത്തു മാനും എലോണും ഒടിടിയിലാകും എത്തുക. ഫലത്തില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടാകും ലാലിന്റെ കോവിഡിന് ശേഷമുള്ള മോഹന്‍ലാലിന്റെ തിയേറ്റര്‍ റിലീസ്.
ഷാജി കൈലാസാണ് എലോണ്‍ സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡി പൃഥ്വിരാജും. ദൃശ്യം 2വിന്റെ വിജയത്തിന് ശേഷം ട്വല്‍ത്തു മാനുമായി ജിത്തു ജോസഫും. അത്ര വലിയ പണമുടക്കില്ലാതെയാണ് ഈ മൂന്ന് സിനിമകളും ഒരുക്കിയത്. അത്യാവശ്യം നടന്മാര്‍ മാത്രം ഉള്ള കഥ. ഷാജികൈലാസിന്റെ സിനിമ പോലും 17 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. പൃഥ്വിരാജും ജിത്തു ജോസഫുമെല്ലാം അതിവേഗം സിനിമ എടുത്തു. ഇതിന് പിന്നില്‍ മരയ്ക്കാറെ വില്‍ക്കാനുള്ള തന്ത്രമാണെന്നാണ് നിര്‍മ്മതാക്കളില്‍ ഒരു വിഭാഗം കരുതുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണ് മരയ്ക്കാര്‍. 80 കോടിയോളം ചെലവാക്കി. 100 കോടി ക്ലബ്ബിലേക്ക് കടന്നാല്‍ മാത്രമേ ചിത്രം ലാഭമുണ്ടാക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് സാധ്യത കുറവാണ്. ഇത് മനസ്സിലാക്കിയാണ് മരയ്ക്കാറെ ഒടിടിയില്‍ വിടുന്നത്. എന്നാല്‍ ഒരു മലയാള ചിത്രത്തിന് 100 കോടിക്ക് മുകളില്‍ കൊടുക്കാന്‍ ഒടിടിക്കാര്‍ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് നാലു ചിത്രങ്ങളുടെ പാക്കേജ് ഉണ്ടാകുന്നതെന്നാണ് സൂചന.
എന്നാല്‍ ബ്രോ ഡാഡിയും ട്വല്‍ത്തു മാനും എലോണും ഒടിടിയിലാകും എത്തുക എന്ന് ആന്റണി പെരുമ്ബാവൂര്‍ ഇതുവരെ അറിയിച്ചിട്ടില്ല. മരയ്ക്കാറുടെ കാര്യത്തിലും ചര്‍ച്ച നടക്കുന്നതേ ഉള്ളൂവെന്നാണ് പറയുന്നത്. എന്നാല്‍ സിനിമയിലെ വിശ്വസനീയ കേന്ദ്രങ്ങള്‍ മരയ്ക്കാറെ ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന് മറുനാടനോട് വെളിപ്പെടുത്തി. ഒടിടിയില്‍ ഒരു മലയാള ചിത്രം ആദ്യമായാണ് അമ്ബതു കോടിക്ക് മുകളില്‍ വിറ്റു പോകുന്നത്. നാല് ചിത്രങ്ങളും ചേര്‍ത്ത് മുതല്‍മുടക്ക് തിരിച്ചു പിടിക്കാനാണ് ആന്റണി പെരുമ്ബാവൂരിന്റെ ശ്രമം. അല്ലാത്ത പക്ഷം മലയാളത്തിലെ തലയെടുപ്പുള്ള നിര്‍മ്മാണ കമ്ബനിയായ ആശിര്‍വാദ് സിനിമാസ് വലിയ പ്രതിസന്ധിയിലേക്ക് എത്തുമായിരുന്നുവെന്ന് തിരിച്ചറിയുന്നവരാണ് സിനിമാക്കാരില്‍ ഭൂരിഭാഗവും.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ മരയ്ക്കാറിനെ പോലൊരു ബിഗ് ബജറ്റ് സിനിമയ്ക്ക് തിയേറ്ററില്‍ നിന്ന് നൂറു കോടിയില്‍ അധികം നേടുക ഇപ്പോള്‍ അസാധ്യമാണ്. 170 കോടിയെങ്കിലും കളക്ഷന്‍ കിട്ടിയാല്‍ മാത്രമേ നിര്‍മ്മാതാവിന് മുടക്ക് മുതല്‍ കിട്ടൂ. തിയേറ്ററുകാരുടെ വിഹിതവും നികുതിയും എല്ലാം കൊടുത്ത ശേഷം ലാഭത്തിന് 170 കോടി അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് മരയ്ക്കാറിനെ ആമസോണ്‍ പ്രൈമിന് 70 കോടിയോളം രൂപയ്ക്ക് കൊടുക്കുന്നതെന്നാണ് സൂചന. ഇതിനൊപ്പം മറ്റ് മൂന്ന് ചിത്രങ്ങളും കൂടി കൊടുത്ത് ലാഭം ഉറപ്പിക്കുകയാണ് ആ കമ്ബനിയെന്നും സിനിമാക്കാര്‍ പറയുന്നു. കോവിഡുകാലത്ത് എടുത്തതാണ് ആ മൂന്ന് സിനിമയും.2020 മാര്‍ച്ചിലായിരുന്നു മരയ്ക്കാര്‍ റിലീസ് പദ്ധതിയിട്ടത്. ഇതിനിടെയാണ് കോവിഡ് വന്നത്. ഇതോടെ റിലീസ് മാറ്റി. പിന്നീട് ആദ്യ കോവിഡ് തരംഗത്തിന് ശേഷം റിലീസ് തീരുമാനിച്ചു. വീണ്ടും തിയേറ്റര്‍ അടച്ചു. ഇതോടെ നൂറു കോടിക്ക് അടുത്ത് മുതല്‍ മുടക്കുള്ള ഈ ചിത്രം ആന്റണി പെരുമ്ബാവൂരിന് വലിയ ബാധ്യതയായി. ഈ ബാധ്യത കണക്കിലെടുത്താണ് ദൃശ്യം രണ്ട് ഒടിടിക്ക് കൈമാറിയത്. അത് വലിയ വിജയമായി. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിന് ഒടിടിയിലുള്ള സാധ്യത കൂടി പരിഗണിച്ച് ആമസോണിന് കൊടുക്കുന്നത്. ഡിസ്നി ഹോട്സ്റ്റാറും മരയ്ക്കാര്‍ റിലീസിന് വേണ്ടി ശ്രമിച്ച ഒടിടി പ്ലാറ്റ് ഫോമാണ്.
നിലവില്‍ 50 ശതമാനം ആളുകളെ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ മരയ്ക്കാര്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലെന്ന് ആന്റണി പെരുമ്ബാവൂര്‍ പറയുന്നു. ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞിരുന്നു. തിയേറ്റര്‍ അല്ലെങ്കില്‍ ഒടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇല്ലെങ്കില്‍ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരും- ആന്റണി പെരുമ്ബാവൂര്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒടിടിയിലേക്ക് മരയ്ക്കാര്‍ എത്തുന്നതിന്റെ വിശദാംശങ്ങള്‍ കിട്ടുന്നത്.
ആശീര്‍വാദ് ഫിലിംസിന്റെ തീരുമാനത്തിനെതിരെ ഫിയോക് നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന ബിസിനസുകാരനാണ് തീരുമാനത്തിന് പിന്നിലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ തുറന്നടിച്ചു. അതേസമയം സൂഫിയും സുജാതയും ഒടിടിയില്‍ റീലിസിനായി പോയപ്പോള്‍ സിനിമ തിയേറ്ററില്‍ കാണാനുള്ളതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അതേയാളാണ് ഇന്ന് സ്വന്തം ചിത്രം ഒടിടിക്കായി നല്‍കിയിരിക്കുന്നത്. മരയ്ക്കാറിന് പിന്നില്‍ സാമ്ബത്തിക കാര്യങ്ങള്‍ മാത്രമല്ല ഉള്ളത്. ആന്റണി പെരുമ്ബാവൂര്‍ എന്ന ബിസിനസുകാരന്‍ മാത്രമല്ല അതിന്റെ പിന്നിലുള്ളത്. മോഹന്‍ലാല്‍ എന്ന കലാകാരനും അതിന് പിന്നിലുണ്ട്. പ്രതിഭാധനനായ ഒരു സംവിധായകനുമുണ്ട്. അണിയറയിലും അരങ്ങിലും ധാരാളം വ്യക്തിത്വങ്ങളുണ്ട്. ഇവരുടെ മുഖങ്ങളും പ്രകടനങ്ങളും മൊബൈല്‍ ഫോണിന്റെ സ്‌ക്രീനില്‍ കാണമോ അതോ ബിഗ് സ്‌ക്രീനില്‍ കാണണോ എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും വിജയകുമാര്‍ പറഞ്ഞു.
മോഹന്‍ലാല്‍ വലിയ നടനാണ്. അദ്ദേഹത്തിന്റെ വിസ്മയ പ്രകടനം മൊബൈലിലൂടെ ആരാധകര്‍ കാണുമെന്ന് കരുതുന്നില്ല. മോഹന്‍ലാല്‍ ഈ നീക്കത്തെ എതിര്‍ക്കാന്‍ കാരണം അദ്ദേഹം കലാകാരന്‍ എന്നതിനേക്കാള്‍ വലിയ ബിസിനസുകാരനായി എന്നതുകൊണ്ടാണ്. സൂഫിയും സുജാതയ്ക്കുമെതിരെ ആദ്യം രംഗത്ത് വന്നത് അദ്ദേഹമായിരുന്നു. സിനിമ തിയേറ്ററുകള്‍ക്ക് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇവിടെ നിന്നാണ് അഭിപ്രായം മാറിയത്. തിയേറ്ററുകളുമായി ഇടപാട് നടന്നിട്ടുണ്ടെന്ന് ആമസോണിനെ അറിയിച്ചതാണ്. അഡ്വാന്‍സ് തിരിച്ചുകൊടുത്തത് പോലും അതുകൊണ്ടാണ്. രണ്ട്വര്‍ഷമായി തിയേറ്റര്‍ ഉടമകള്‍ വഞ്ചിക്കപ്പെടുകയാണെന്നും വിജയകുമാര്‍ പറഞ്ഞിരുന്നു.നൂറ് കോടിയോളം ബജറ്റുള്ള ചിത്രമാണ് മരയ്ക്കാര്‍. മലയാളത്തിലെ തന്നെ ഏറ്റവും ബജറ്റേറിയ ചിത്രമായതിനാല്‍ നൂറ് ശതമാനം കപ്പാസിറ്റി വേണമെന്നാണ് ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ അങ്ങനൊരു തീരുമാനം എടുത്തിട്ടില്ല. നിലവില്‍ ചിത്രത്തിന്റെ എല്ലാ റൈറ്റ്‌സും വേള്‍ഡ് വൈഡ് വിറ്റുപോയതാണ്. ഹൈബ്രിഡ് റിലീസായി മാറ്റാന്‍ താല്‍പര്യമില്ലെന്നും ആന്റണി പറഞ്ഞിരുന്നു. എന്നാല്‍ തിയേറ്റര്‍ തുറക്കുമ്ബോള്‍ വലിയ രീതിയില്‍ ആളുകളെ കൊണ്ടുവരാന്‍ ശേഷിയുള്ള ചിത്രം കൂടിയാണ് മരയ്ക്കാര്‍. എന്നാല്‍ കണ്ടന്റ് വിചാരിച്ചത്ര വന്നിട്ടില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. അതില്‍ മാത്രമാണ് ആശങ്കയുള്ളത്. എന്നാല്‍ കണ്ടന്റ് നല്ലതാണെങ്കില്‍ മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡിടും ചിത്രമെന്ന് ഉറപ്പാണെന്നും തിയേറ്ററുകാര്‍ വിശ്വസിച്ചിരുന്നു.