Home Featured വീട്ടിൽ കള്ളൻ കയറാതിരിക്കാനുള്ള ടിപ്സ് പറഞ്ഞുകൊടുക്കുന്ന കമ്പനി തുടങ്ങിയ യുവാവ് മോഷണക്കുറ്റത്തിന് അറസ്റ്റിൽ

വീട്ടിൽ കള്ളൻ കയറാതിരിക്കാനുള്ള ടിപ്സ് പറഞ്ഞുകൊടുക്കുന്ന കമ്പനി തുടങ്ങിയ യുവാവ് മോഷണക്കുറ്റത്തിന് അറസ്റ്റിൽ

വളരെ വ്യത്യസ്തമായ ഒരു ബിസിനസ് ആയിരുന്നു അയാൾക്ക്. വീട്ടിൽ കള്ളൻ കയറാതെയും വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോകാതെയും എങ്ങനെ സുരക്ഷിതമായിരിക്കാം എന്ന് ആളുകൾക്ക് ഉപദേശം നൽകുക. അതായിരുന്നു ബിസിനസ്. എന്നാൽ, അതേ ആളെ തന്നെ മോഷണ കുറ്റത്തിന് പിടികൂടുക എന്നത് എന്തൊരു വൈരുധ്യമാണ് അല്ലേ? 

2019 -ലാണ് സാം എഡ്വാർഡ് എന്ന 28 -കാരൻ ‘സാംസ് ബർ​ഗ്ലറി പ്രിവൻഷൻ’ എന്ന കമ്പനി ആരംഭിക്കുന്നത്. അതിലൂടെ ആളുകൾക്ക് എങ്ങനെ മോഷ്ടാക്കളിൽ നിന്നും രക്ഷപ്പെടാം എന്നതിനുള്ള ഉപദേശമാണ് നൽകി കൊണ്ടിരുന്നത്. താൻ 20 മില്ല്യൺ‌ ഡോളറിന്റെ സാധനങ്ങൾ മോഷ്ടിച്ചിരുന്നു എന്നും എന്നാൽ അതിൽ നിന്നെല്ലാം താൻ പിന്തിരിഞ്ഞു എന്നും സാം പറഞ്ഞിരുന്നു. 

എന്നാൽ, 2022 ഏപ്രിലിൽ 11 മോഷണവും ഒരു മോഷണശ്രമവും നടത്തിയതിന് സാമിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. മൂന്ന് വർഷവും അഞ്ച് മാസവും സാം തടവുശിക്ഷ അനുഭവിക്കണം. 2021 സപ്തംബർ മുതൽ 2022 മാർച്ച് വരെ ആറ് മാസത്തിനുള്ളിൽ ബെർക്ക്ഷെയറിലെ വിവിധ വീടുകളിൽ നിന്നും വില കൂടിയ ഒരുപാട് വസ്തുക്കൾ സാം മോഷ്ടിച്ചിരുന്നു. 

‘സാം 11 വീട്ടിൽ കയറി മോഷ്ടിക്കുകയും ഒരു വീട്ടിൽ കയറി മോഷ്ടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഒരുപാട് തുക വരുന്ന വസ്തുക്കൾ മാത്രമല്ല, ആളുകൾക്ക് ഒരുപാട് അടുപ്പമുള്ള വസ്തുക്കളും സാം മോഷ്ടിച്ചു’ എന്ന് ഡിറ്റക്ടീവ് കോൺസ്റ്റബിളായ സ്റ്റീവൻ ബ​ഗ്​ഗാലേ പറഞ്ഞു. 

‘വളരെ സുരക്ഷിതമാണ് എന്ന് നിങ്ങൾക്ക് തോന്നുന്ന വീട്ടിൽ കയറിയാണ് സാം മോഷണങ്ങൾ നടത്തിയത്. അത് നിങ്ങളെ ഈ വീട് സുരക്ഷിതമല്ലെന്ന തോന്നലിലെത്തിക്കും. നിങ്ങൾക്ക് സുരക്ഷിതത്വമില്ലായ്മയും ഭയവും അനുഭവപ്പെടും’ എന്നും അദ്ദേഹം പറഞ്ഞു. 

ഏതായാലും, തന്റെ ബിസിനസ് സ്ഥാപനം വഴി എങ്ങനെ കള്ളന്മാരിൽ നിന്നും രക്ഷപ്പെടാം എന്ന ടിപ്സ് പറഞ്ഞു കൊടുക്കുന്നതിന് ഏകദേശം 1800 രൂപയാണ് ഒരു മണിക്കൂറിന് സാം ഈടാക്കുന്നത്. ഇരട്ടപ്പൂട്ടുള്ള വാതിൽ, പ്രത്യേക അലാറാം സിസ്റ്റം തുടങ്ങി വിവിധ കാര്യങ്ങളെ കുറിച്ചാണ് സാം ഉപദേശം നൽകി വന്നിരുന്നത്. ‘ആളുകൾക്ക് എന്നെ വിശ്വസിക്കാം. ഞാനിത് ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണ്’ എന്നും അന്ന് സാം പറഞ്ഞിരുന്നു. 

ഏതായാലും ഇനിയിപ്പോ മൂന്നുമൂന്നര വർഷത്തേക്ക് ബിസിനസും ഉപദേശവും ഒന്നുമില്ലാതെ ജയിലഴികൾക്കുള്ളിൽ കഴിയേണ്ടി വരും സാമിന്. 

ഡല്‍ഹിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ അക്രമികള്‍ സംഘം ​ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘം ആളുകള്‍ ചേര്‍ന്ന് ഒരാളെ അതി​ക്രൂരമായി കുത്തിക്കൊന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സുന്ദര്‍ നഗ്രി മേഖലയില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം.

കൊലപാതകം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സുന്ദര്‍ നഗരി നിവാസിയായ മനീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രധാന പ്രതികളായ ആലം, ബിലാല്‍, ഫൈസാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി 7.40 ഓടെയാണ് പൊലീസില്‍ വിവരം ലഭിക്കുന്നത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രദേശത്ത് മുന്‍കരുതലായി കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങളില്‍, ഒരു കൂട്ടം ആളുകള്‍ മങ്ങിയ വെളിച്ചമുള്ള പാതയിലൂടെ നടക്കുന്നത് കാണാം. മനീഷ് എതിര്‍ വശത്തു നിന്നാണ് വരുന്നത്. പെട്ടെന്ന് സംഘത്തിലൊരാള്‍ മനീഷിന്റെ കോളറില്‍ പിടിച്ച്‌ അടിക്കുന്നു. തുടര്‍ന്ന് മൂന്നുപേര്‍ അവനെ പിടിച്ചുവെച്ച്‌ തുടരെത്തുടരെ കുത്തുകയും ചെയ്തു.

രണ്ടുപേര്‍ കുറച്ചകലെ സംഭവം നിരീക്ഷിച്ചുകൊണ്ട് ബൈക്കിലും കസേരയിലുമായി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇവര്‍ അക്രമികളെ തടയുന്നില്ല. ഇവരെ കടന്നുപോയ ചില ആളുകളും കുറച്ചപ്പുറത്ത് നിന്ന് സംഭവം നോക്കി നല്‍ക്കുന്നുണ്ട്.

കുറച്ച്‌ സമയങ്ങള്‍ക്ക് ശേഷം അക്രമികള്‍ മൂവരും ഇയാളെ ഉപേക്ഷിച്ച്‌ പോകുന്നു. എന്നാല്‍ അതിലൊരാള്‍ വീണുപോയ തൊപ്പി എടുക്കാനായി തിരിച്ചു വരുന്നുണ്ട്. അപ്പോഴും നിലത്തു വീണുകിടക്കുന്ന മനീഷിനെ അയാള്‍ വീണ്ടും നിരവധി തവണ കുത്തുന്നത് കാണാം. അവശനായി കിടക്കുന്ന മനീഷ് തടയാന്‍ ശ്രമിക്കുന്നുണ്ട്. സാധിക്കാതെ തറയിലേക്ക് വീഴുകയും ചെയ്യുന്നു.

ശേഷം അക്രമി മറ്റ് സംഘത്തോടൊപ്പം ചേര്‍ന്ന് സ്ഥലം വിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവര്‍ പോകുന്നതിന് മുമ്ബ് മനീഷ് കിടക്കുന്നിടത്തേക്ക് കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

മനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് പൊലീസ് പറഞ്ഞു. നിയമനടപടി ആരംഭിച്ചതായും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group