കംപ്യൂട്ടർ ക്ലാസിനായി വീട്ടില്‍ നിന്ന് പോയ മകള്‍ മടങ്ങിവന്നില്ലെന്ന പരാതിയുമായാണ് രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ പിതാവ് പ്രതാപ് നഗർ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.പരാതി സ്വീകരിച്ച പൊലീസ് 15 വയസുകാരിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. അന്വേഷണത്തിനൊടുവില്‍ സൗഹൃദ ദിനത്തില്‍ അരങ്ങേറിയ ക്രൂരതയാണ് പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടത് .
പൊലീസ് അന്വേഷണം തുടരുന്നതിനിടെ പ്രദേശത്തെ റെയില്‍വെ ട്രാക്കില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഇത് കാണാതായ പെണ്‍കുട്ടിയാവാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെ വിളിച്ചുവരുത്തി. പരിശോധിച്ചപ്പോള്‍ കാണാതായ 15കാരി തന്നെയാണ് റെയില്‍ പാളത്തില്‍ മരിച്ച് കിടക്കുന്നതെന്ന് വ്യക്തമാവുകയായിരുന്നു.
സാങ്കേതിക വിദഗ്ധരുടെയും ഇന്റലിജൻസ് വിഭാഗത്തില്‍ നിന്നുള്ള വിവരങ്ങളുടെയും സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചത്. പിന്നാലെ ശൗർവീർ സിങ് എന്ന യുവാവ് അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സൗഹൃദ ദിനത്തില്‍ പെണ്‍കുട്ടിയോട് സൗഹാർദ അഭ്യർത്ഥന നടത്തിയെന്നും അത് നിരസിച്ചതിന്റെ പ്രതികാരമായി ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടുവെന്നും ഇയാള്‍ മൊഴി നല്‍കി.
പെണ്‍കുട്ടിയെ റെയില്‍വെ ട്രാക്കിന് സമീപത്തേക്ക് വിളിച്ചുവരുത്തി സംസാരിച്ചെന്നും സൗഹാർദ അഭ്യർത്ഥന നിരസിച്ചതിന് ശേഷം സംസാരിച്ചുകൊണ്ട് നില്‍ക്കവെ ട്രാക്കിലൂടെ ട്രെയിൻ വന്നപ്പോള്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു എന്നുമാണ് യുവാവ് മൊഴി നല്‍കിയിരിക്കുന്നത്.