ബംഗളൂരു: യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനായ സോഫ്റ്റ്വെയര് എന്‍ജിനീയറെ വഞ്ചിച്ച് 1.1 കോടി രൂപ തട്ടിയെടുത്തതായി പരാതി.മാട്രിമോണിയല്‍ ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കിയ യുവതിയാണ് തന്നെ തട്ടിപ്പിന് ഇരയാക്കിയതെന്ന് 41കാരന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഐടി ആക്ട് അനുസരിച്ച് കേസെടുത്തതായും പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.ജോലിയുടെ ഭാഗമായി യുകെയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ യുവാവാണ് തട്ടിപ്പിന് ഇരയായത്. മാട്രിമോണിയില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് യുവതി തട്ടിപ്പിന് ഇരയാക്കിയത്.മാട്രിമോണിയല്‍ ആപ്പില്‍ വ്യാജ പ്രൊഫൈല്‍ ആണ് യുവതി ക്രിയേറ്റ് ചെയ്തിരുന്നത്.
മാട്രിമോണിയല്‍ ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ സൗഹൃദമായി. തുടര്‍ന്ന് മൊബൈല്‍ നമ്ബറുകള്‍ പരസ്പരം കൈമാറി. അതിനിടെ യുവാവിനെ കല്യാണം കഴിക്കാന്‍ തയ്യാറാണെന്ന് യുവതി അറിയിച്ചു. ഒരു ദിവസം അമ്മയുടെ ചികിത്സയ്ക്കായി അടിയന്തരമായി 1500 രൂപ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. പിന്നീട് ഒരുദിവസം വീഡിയോ കോളിനിടെ യുവതി വസ്ത്രങ്ങള്‍ ഊരിമാറ്റി. എന്നാല്‍ 41കാരന് അറിയാതെ യുവതി വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്തതായി പരാതിയില്‍ പറയുന്നു.തുടര്‍ന്ന് അശ്ലീല വീഡിയോ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ 1.1 കോടി രൂപ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. രണ്ടു ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്.
പണം കൈമാറിയ ശേഷം മാത്രമാണ് യുവതിയുടെ യഥാര്‍ഥ പേര് 41കാരന് മനസിലായത്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് യുവതിയുടെ പേര് വ്യാജമാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി കാണിച്ചു യുവതിക്കെതിരെ 41കാരന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്താണ് യുവതി തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് പറയുന്നു. യുവാവിന്റെ 84 ലക്ഷം രൂപ വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതായി ബംഗളൂരു പൊലീസ് അറിയിച്ചു. ശേഷിക്കുന്ന 30 ലക്ഷം രൂപ യുവതി ഇതിനോടകം തന്നെ ചെലവഴിച്ച് കഴിഞ്ഞു. യുവതിയെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഭീഷണി സന്ദേശവും തെറിവിളിയും; സുരാജ് വെഞ്ഞാറമൂട് പരാതി നല്കി
ഫോണിലൂടെയും വാട്സ്ആപ് വഴിയും ഭീഷണി സന്ദേശങ്ങളും അസഭ്യവര്‍ഷവും നടത്തുന്നുവെന്ന് ആരോപിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്കി.വിദേശ രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ അജ്ഞാത നമ്ബറുകളില്‍നിന്ന് ഫോണ്‍ കാളുകള്‍ വരുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കാക്കനാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ സുരാജിന്റെ ബന്ധുവാണ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. ആരോഗ്യപരമായ കാരണങ്ങളാലാണ് സുരാജിന് പകരം ബന്ധു പരാതി നല്കാൻ എത്തിയത്.
ഇതിന് പിന്നാലെ സുരാജ് പൊലീസ് സ്റ്റേഷനില്‍ ഫോണില്‍ ബന്ധപ്പെടുകയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. നിരന്തരം ഭീഷണി കാളുകള്‍ വരുന്നതിനാല്‍ ഫോണ്‍ ഓഫ് ചെയ്തു വെക്കേണ്ട സ്ഥിതിയാണെന്ന് സുരാജ് പൊലീസിനോട് പറഞ്ഞു. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സൈബര്‍ ആക്രമണം.