ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതൻ ബൈക്ക് യാത്രക്കാരനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ട വല്ലഭി ഗ്രാമത്തിൽ വച്ചാണ് സംഭവം. ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവാവ് കർഷകനായ ജമാൽ സാഹിബിനെയാണ് വിഷം കുത്തി വച്ച് കൊലപ്പെടുത്തിയത്.തൊപ്പി വച്ച ഒരു യുവാവ് വഴിയിൽ വച്ച് ബൈക്കിന് കൈ കാണിക്കുകയും ലിഫ്റ്റ് അഭ്യർഥിക്കുകയും ചെയ്തു.
ജമാൽ യുവാവിനെ ബൈക്കിൽ കയറ്റി യാത്ര തുടരുകയും ചെയ്തു. കുറച്ച് യാത്ര ചെയ്ത ശേഷമാണ് ഇയാൾ ജമാലിന്റെ തോളിൽ വിഷം കുത്തി വച്ചത്. വേദന കൊണ്ട് ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാൽ താഴെ വീഴുകയും ചെയ്തു. നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സമയം ലിഫ്റ്റ് ചോദിച്ച യുവാവ് ഓടി രക്ഷപെടുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് നിന്നും സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിൽ വിശദമായ പൊലീസ് അന്വേഷണം നടക്കുകയാണ്.
കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കോടി രൂപയുടെ എം.ഡി.എം.എ പിടികൂടി
കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഒരു കോടി രൂപയുടെ ലഹരി മരുന്ന് വേട്ട. മാരക ലഹരി മരുന്നായ 600 ഗ്രാം എം.ഡി.എം.എയാണ് ആർ പി എഫും എക്സൈസും ചേർന്ന് പിടികൂടിയത്. ഡൽഹിയിൽ നിന്നും ലഹരി മരുന്ന് കടത്താൻ ശ്രമിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി എൻ.എം.ജാഫറിനെ അറസ്റ്റ് ചെയ്തു.ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിലാണ് ജാഫർ ലഹരി മരുന്ന് കടത്താൻ ശ്രമിച്ചത്.
എം.ഡി.എം.എയുമായി ഇറങ്ങിയ ജാഫറിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. കൈയ്യിൽ ഉണ്ടായിരുന്ന ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു.കോഴിക്കോടേക്ക് ടിക്കറ്റ് എടുത്ത ഇയാൾ പരിശോധന ഭയന്നാണ് കണ്ണൂരിൽ ഇറങ്ങിയത്. ഇതിനു ശേഷം റോഡ് മാർഗ്ഗം കോഴിക്കോടെക്ക് പോകാനായിരുന്നു പദ്ധതി.
സ്റ്റോപ്പുകളും കുറവുള്ളതും വലിയ പരിശോധന ഉണ്ടാവില്ലെന്നും കരുതിയാണ് പ്രതി രാജധാനിയിൽ കയറിയത്. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കു ലഹരി മരുന്ന് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യംഇയാളുടെ കസ്റ്റഡിയിൽ നിന്നെടുത്ത ഫോൺ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. സമാനമായി ഇതിനു മുമ്പും പ്രതി ലഹരി മരുന്നു കടത്തിയിട്ടുണ്ടോയെന്ന് പ്രധാനമായും അന്വേഷിക്കുന്നത്.