മംഗളൂരു: മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ ജോലി തേടിയും വിദ്യാഭ്യാസത്തിനുമായും എത്തിച്ചേരുന്ന നഗരമാണ് ബെംഗളൂരു.ഐടി നഗരമായ ബെംഗളൂരുവില്‍ തൊഴില്‍ സാധ്യത ഉയർന്ന തോതിലായതും മികച്ച ജീവിത സാഹചര്യവുമാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്.മലയാളികള്‍ ഉള്‍പ്പെടെയുള്ളവർക്ക് ബെംഗളൂരു പ്രതീക്ഷകള്‍ നല്കുമ്പോള് തന്നെ ഭാവിയില്‍ മംഗളൂരു ആകും പ്രധാന നഗരമായി ഉയർന്നുവരികയെന്നാണ് ഏറ്റും പുതിയ റിപ്പോർട്ട്. വരും കാലങ്ങളില്‍ മംഗളൂരു ആകും മികച്ച തൊഴില്‍ അവസരങ്ങള്‍ നല്‍കുകയെന്നാണ് കണക്കുകള്‍ പറയുന്നത്. അടിസ്ഥാന വികസനം, ഡിജിറ്റല്‍ – ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍, മികവിന്റെ കേന്ദ്രങ്ങള്‍, ഐടി പാർക്കുകള്‍, സബ്സിഡികള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങളും സംവിധാനങ്ങളും മംഗളൂരുവില്‍ ശക്തമാകുകയാണ്. ഇക്കാര്യം കർണാടക ഐടി – ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ സ്ഥിരീകരിക്കുന്നുണ്ട്.വൻകിട നിക്ഷേപം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളെ മംഗളൂരു സ്വാഗതം ചെയ്യുകയാണ്. വിവിധ സ്ഥാപനങ്ങള്‍ ഐടി/ബിടി നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൊവിഡ് സമയത്ത് മംഗളൂരു, ഉഡുപ്പി, മണിപ്പാല്‍ എന്നിവടങ്ങളിലേക്ക് ഏകദേശം 1.2 ലക്ഷം മുതല്‍1.5 ലക്ഷം വരെ പ്രൊഫഷണലുകള്‍ മടങ്ങിയെത്തിയാണ് കണക്ക്. ഇവരില്‍ പലരും ‘വർക് ഫ്രം ഹൊം’ സംവിധാനത്തില്‍ ഇപ്പോഴും ജോലി ചെയ്യുകയാണ്. ശാന്തമായ അവസ്ഥ, മികച്ച ജീവിത സാഹചര്യം എന്നിവയാണ് മംഗളൂരുവില്‍ തുടരാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.ബെംഗളൂരു ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളിലെ വർധിച്ചുവരുന്ന വാടക, പണപ്പെരുപ്പം, ജീവനക്കാരുടെ കുറവും – തൊഴില്‍ മാറ്റവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്ന കമ്പനികള്‍ക്ക് മംഗളൂരു ആകർഷകമായ ഒരു ബദല്‍ നഗരമായി മാറുകയാണ്. കുറഞ്ഞ ചെലവ് കമ്പനികള്‍ക്ക് നേട്ടമാകുകയും ചെയ്യുന്നുണ്ട്. മംഗളൂരു പോലുള്ള നഗരങ്ങള്‍ക്ക് കോർ ടീമുകളെയും ദീർഘകാല പ്രവർത്തനങ്ങളെയും ഉള്‍ക്കൊള്ളാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളില്‍ 40ലധികം കമ്പനികള്‍ മംഗളൂരു ഉള്‍പ്പെടെയുള്ള മണിപ്പാല്‍, ഉഡുപ്പി നഗരങ്ങളില്‍ പ്രവർത്തനം ആരംഭിച്ചു. ഏകദേശം 8,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 2023ല്‍ ഏകദേശം 15,000 ആയിരുന്ന ഐടി തൊഴിലാളികളുടെ എണ്ണം ഇന്ന് ഏകദേശം 25,000 മുതല്‍ 26,000 വരെയായി വളർന്നു.ഡെൻമാർക്ക് ആസ്ഥാനമായുള്ള ഇജി എ/എസിന്റെ അനുബന്ധ സ്ഥാപനമായ ഇജിഡികെ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മൂന്ന് വർഷത്തിനുള്ളില്‍ ഏകദേശം 20 ജീവനക്കാരില്‍ നിന്ന് 850ലധികമായി വികസിച്ചു. ബോസ് പ്രൊഫഷണല്‍ യുഎസിന് പുറത്ത് ആദ്യത്തെ സമർപ്പിത ഗവേഷണ വികസന കേന്ദ്രം മംഗളൂരുവില്‍ സ്ഥാപിച്ചു. ലീഗല്‍ ടെക് സ്ഥാപനമായ യൂണികോർട്ട് അതിന്റെ പ്രാഥമിക വികസന കേന്ദ്രം നഗരത്തില്‍ നിന്നാണ് നടത്തുന്നത്. വിൻമാൻ സോഫ്റ്റ്വെയർ ഇന്ത്യ എല്‍എല്‍പി, സെംനോക്സ് സൊല്യൂഷൻസ് തുടങ്ങിയ കമ്പനികള്‍ ബിസിനസുകള്‍ കെട്ടിപ്പടുത്തിട്ടുണ്ട്. വൻകിട കമ്പനികള്‍ മംഗളൂരുവിലേക്ക് വരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഡെലോയിറ്റ് സൗത്ത് ഏഷ്യയുടെ സിഇഒ റോമല്‍ ഷെട്ടി ഇക്കാര്യം ശരിവച്ചിരുന്നു.കർണാടകയുടെ 2025ലെ ഐടി നയവും സ്റ്റാർട്ടപ്പ് സംരംഭങ്ങളും ബെംഗളൂരുവിന് പുറത്ത് സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് പിഎഫ് റീഇംബേഴ്സ്മെന്റ്, വാടക സബ്സിഡികള്‍ തുടങ്ങിയ പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ 2035 ആകുമ്പോഴേക്കും മംഗളൂരു അടിമുടി മാറുമെന്ന കാര്യം ഉറപ്പാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ കൂടുതലായി ഇവിടേക്ക് എത്തിച്ചേരുകയും ചെയ്യും.