ബെംഗളൂരു: പള്ളിശ്ശേരിയിൽ നിന്ന് മൈസൂരിലേക്ക് വിനോദയാത്രയ്ക്കെത്തിയ അഞ്ചംഗ മലയാളി സംഘത്തെ തടഞ്ഞുവെച്ച് രണ്ടരലക്ഷം രൂപതട്ടിയെടുത്തതായി പരാതി.ഒരുദിവസം ബന്ദികളായി കഴിഞ്ഞ സംഘത്തെ പോലീസ് ഇടപെട്ട് മോചിപ്പിച്ചു.പി.കെ. ഷറഫുദ്ദീൻ, പുലിവെട്ടി സക്കീർ, ചെറിയ ആലിച്ചെത്ത് ഷറഫുദ്ദീൻ, ടി. ലബീബ്, പി.കെ. ഫാസിൽ എന്നിവരാണു നാട്ടിൽ തിരിച്ചെത്തിയത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസും മറ്റ് പോലീസ് ഉദ്യോഗസ്ഥരും കർണാടക പോലീസുമായി ബന്ധപ്പെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ശനിയാഴ്ചയാണ് സംഘം മൈസൂരുവിലേക്ക് വിനോദയാത്ര എത്തിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മൈസൂരുവിൽ തിരക്കു കൂടുതലായിരുന്നു. ഭക്ഷണത്തിനുപോലും പ്രയാസപ്പെട്ട സംഘത്തെ സഹായിക്കാൻ ഒരു ഓട്ടോഡ്രൈവർ എത്തി. ഭക്ഷണം തരപ്പെടുത്തിക്കൊടുത്തശേഷം താമസിക്കാൻ ഇടം ഒരുക്കിക്കൊടുക്കാമെന്നു പറഞ്ഞ് ഓട്ടോഡ്രൈവർ ഇവരെ കൂട്ടിക്കൊണ്ടുപോയി ഒരു മുറിയിലാക്കി വാതിൽ പൂട്ടി കടന്നുകളയുകയായിരുന്നു.
പിന്നീടെത്തിയ സ്ത്രീകളുൾപ്പെടെയുള്ള പതിനൊന്നംഗ സംഘം മലയാളികളെ ക്രൂരമായി മർദിച്ച് മയക്കുമരുന്ന് രൂപത്തിൽ ഉപയോഗിക്കുന്ന വീഡിയോ ചിത്രീകരിച്ചു. ഈ ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം കവർന്നത്. പണം വിസമ്മതിച്ചപ്പോൾ മർദിച്ചു.നാട്ടിൽനിന്ന് ബാങ്ക് മുഖേന വരുത്തിയതടക്കം രണ്ടരലക്ഷം രൂപയും മെബൈൽഫോണുകളും ഈ സംഘം കൈക്കലാക്കി. പിന്നീട് ഇവരെ രഹസ്യതാവളത്തിലേക്കു മാറ്റി.വിനോദയാത്ര പോയവർ നിരന്തരം പണം ആവശ്യപ്പെട്ടതാണ് അവർ കുടുങ്ങിയതായി നാട്ടുകാർ മനസ്സിലാക്കിയത്.
നാട്ടുകാരായ കൊമ്പൻ നാണി, തോളൂരാൻ മിാജ്, കെ. സാദിഖ് എന്നിവർ കാളികാവ് പോലീസിൽ വിവരമറിയിച്ച് കർണാടകയിലേക്ക് പുറപ്പെട്ടു. മൈസൂരുവിലെ കെ.എം.സി.സി., കർണാടക കർഷകസംഘത്തിലെ കെ.കെ. നഈം തുടങ്ങിയവരും ഇടപെട്ടു. പോലീസ് നടപടി പൂർത്തിയാക്കി വ്യാഴാഴ്ച ഇവരെ നാട്ടിലെത്തിച്ചു.
രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ 6000 രൂപ; പദ്ധതി കേരളത്തിലും
തിരുവനന്തപുരം: രണ്ടാം പ്രവസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ അമ്മയ്ക്ക് 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന സംസ്ഥാനത്തും നടപ്പാക്കും.മുന്‍കാല പ്രാബല്യത്തോടെ ആരംഭിക്കാനാണ് സംസ്ഥാന വനിത- ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്നതു പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.2022 ഏപ്രില്‍ മുതല്‍ ധനസഹായത്തിന് അര്‍ഹതയുണ്ടാകും.
2022 ഏപ്രില്‍ ഒന്നിനു ശേഷമുള്ള രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടിക്കു ജന്മം നല്‍കിയ അമ്മയ്ക്ക് ജൂണ്‍ 30വരെ ധനസഹായത്തിന് അപേക്ഷ നല്‍കാം. രണ്ടാമത്തെ പ്രസവം നടക്കാനിരിക്കുന്നവരും പ്രസവം ആവശ്യമുണ്ടെങ്കില്‍ അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്യണം.കൂടാതെ //pmmvy.nic.in എന്ന പുതിയ പോര്‍ട്ടലില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. പോര്‍ട്ടല്‍ വൈകാതെ ലഭ്യമാകും.
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ക്കും സമാനമായ രീതിയില്‍ പ്രസവാനുകൂല്യം ലഭിക്കുന്നവര്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാനാവില്ല. ആദ്യ പ്രവസത്തില്‍ ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും 5000 രൂപ നേരത്തെ മുതല്‍ നല്‍കുന്നുണ്ട്.