ഗുണ്ടൽപേട്ട്: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് നീറ്റിങ്കര ആഷ്ലി സാബു (23) ആണ് മരിച്ചത്.ദേശീയപാത-766 മദൂരിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത് . കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാൻ മൈസൂരിൽ പോയി തിരിച്ച് വരവെയാണ് ആഷ്ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്.സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കുണ്ട്.ബി.എഡ് കോഴ്സ് കഴിഞ്ഞ് മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കുകയായിരുന്നു.
മാതാവ്. ബിൻ സി. സഹോദരങ്ങൾ – ബേസിൽ, ആതിര. നാളെ മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലാണ് സംസ്കാരം.
തീവണ്ടിത്തിരക്കിൽ ലൈംഗികാതിക്രമങ്ങളും: 20 ദിവസത്തിനുള്ളിൽ ആറ് കേസുകൾ
കണ്ണൂർ : തിരക്കിൽ ശ്വാസംമുട്ടുന്ന തീവണ്ടി കോച്ചുകളിൽ സ്ത്രീകൾക്കുനേരേ ലൈംഗികാതിക്രമങ്ങളും. 20 ദിവസത്തിനിടെ കാസർകോടിനും കോഴിക്കോടിനും ഇടയിൽ ആറ് കേസുകളെടുത്തു. കേസിന് പോകാൻ മടിച്ച് പരാതിനൽകാത്ത സംഭവങ്ങൾ വേറെയുമുണ്ട്.ദക്ഷിണ റെയിൽവേയിൽ സ്ത്രീയാത്രക്കാർക്ക് നേരേയുണ്ടായ ലൈംഗികാതിക്രമങ്ങൾ കൂടുതൽ നടന്നത് കേരളത്തിലെ ഡിവിഷനകളിലാണ്. മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്ത 313 കേസുകളിൽ 261 കേരളത്തിലായിരുന്നു.ശനിയാഴ്ച രാത്രി എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ (16307) ജനറൽ കോച്ചിൽ രണ്ടു യുവതികൾക്ക് നേരേ അതിക്രമം നടന്നു.
തലശ്ശേരിക്കടുത്തായിരുന്നു സംഭവം. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂർ-ഷൊർണൂർ എക്‌സ്‌പ്രസിൽ (06456) യുവതിക്കുനേരേ ഉച്ചയ്ക്ക് ഒരാൾ ലൈംഗികപ്രദർശനം നടത്തി. ദൃശ്യം യുവതി ഫോണിൽ പകർത്തി കണ്ണൂർ റെയിൽവേ പോലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്തു.10-ന് രാത്രി വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസിലെ (22637) ജനറൽ കോച്ചിലെ യാത്രക്കാരൻ യുവതിയോട് അപമര്യാദയായി പെരുമാറി. കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് യാത്രചെയ്യുകയായിരുന്ന യുവതിയാണ് അതിക്രമം നേരിട്ടത്.
എഗ്മോർ എക്‌സ്‌പ്രസിൽ (16160) നീലേശ്വരത്തേക്ക് യാത്ര ചെയ്യവെ യാത്രക്കാരൻ യുവതിയുടെ ശരീരത്തിൽ സ്പർശിച്ചു. പരാതിയിൽ പോലീസ് കേസെടുത്തു.മെമു തിരുച്ചിറപ്പള്ളിയിലുണ്ട്കോഴിക്കോട്-കാസർകോട് റൂട്ടിൽ തിരക്കുള്ള സമയം മെമു ഓടിക്കണമെന്ന നിർദേശമാണ് ഇപ്പോൾ എം.പി.മാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ കേരളത്തിലേക്ക് ത്രീ ഫെയ്സ് മെമുവിന്റെ വരവ് കുറഞ്ഞു. വന്ദേഭാരത് റേക്കും മെമു റേക്കും നിർമാണസാങ്കേതികത തുല്യമാണ്. ഐ.സി.എഫ്. അടക്കം വന്ദേഭാരത് റേക്ക് നിർമാണത്തിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. മെമു റേക്ക് നിർമാണം വെട്ടിച്ചുരുക്കി.
നേരത്തേ ഓടിയിരുന്ന കണ്ണൂർ-മംഗളൂരു-കണ്ണൂർ മെമു കോച്ച് കൊല്ലം ഷെഡിൽനിന്ന് തിരുച്ചിറപ്പള്ളിയിൽ എത്തി. അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് തിരുച്ചിറപ്പള്ളിയിലെ ഷെഡിൽ എത്തിച്ചത്.വർഷം ശരാശരി 2.80 കോടി യാത്രക്കാർ കണ്ണൂർ-കാസർകോട് ജില്ലകളിൽനിന്ന് തീവണ്ടിയാത്രചെയ്യുന്നുണ്ട്. വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽനിന്നുള്ള 53.01 ലക്ഷം യാത്രക്കാരെ കൂടാതെയാണിത്. യാത്രാക്കൂലിയായി വർഷാവർഷം തുക വർധിക്കുമ്പോൾ പാളത്തിൽ വികസനം കാണാനില്ല.കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകളും വടകര, കൊയിലാണ്ടി സ്റ്റേഷനുകളും ഉൾപ്പെടെ ശരാശരി ഒരുവർഷം 331 കോടി രൂപയാണ് വരുമാനം. എന്നാൽ മെമു വണ്ടികളുടെ കുറവും എക്സ്‌പ്രസ് വണ്ടികളിൽ ജനറൽ കോച്ച് കുറയ്ക്കുന്നതും യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ്. തൊഴിലിനായി ദിവസവും യാത്ര ചെയ്യുന്നവർക്കായി ഹ്രസ്വദൂര തീവണ്ടികൾ ഓടിക്കാൻ കേരളത്തിലെ എം.പി.മാർ കൂട്ടായി ആവശ്യപ്പെടണം