ബെംഗളൂരു : പരസ്യമദ്യപാനം ചോദ്യം ചെയ്തതിന്റെപേരിൽ മലയാളിയായ പലചരക്ക് കടയുടമയെ മദ്യക്കുപ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.മൈസൂരു റോഡ് ഗൗരിപാളയത്തെ കടയുടമയും കണ്ണൂർ ചക്കരക്കൽ സ്വദേശിയുമായ അബ്ദുൾ സമദിനാണ് കുത്തേറ്റത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.കടയ്ക്കുമുന്നിൽ വെച്ച് മദ്യപിച്ച ആറംഗ സംഘത്തെ വിലക്കിയതോടെ പ്രകോപിതരായ ഇവർ കൈവശമുണ്ടായിരുന്ന ബിയർകുപ്പി ഉപയോഗിച്ച് അബ്ദുൾ സമദിനെ കുത്തുകയായിരുന്നു.
മുഖത്തും കൈകളിലും കുത്തേറ്റ ഇദ്ദേഹത്തെ കടയിലെ ജീവനക്കാരനും സമീപവാസിയും ചേർന്ന് വിക്ടോറിയ ആശുപത്രിയിലെത്തിച്ചു. നിലവിൽ അബ്ദുൾ സമദിന്റെ ആരോഗ്യനില തൃപ്തികരമാണ്.കെ.എം.സി.സി. പ്രവർത്തകരുടെ പരാതിയെത്തുടർന്ന് ഗൗരിപാളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമികൾ സമീപവാസികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്‌സ് ബസ് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും
കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്‌സ് ബസ് ഇന്ന് മുതല്‍ വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സര്‍വ്വീസ് ആരംഭിക്കുമെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു. തീര്‍ത്ഥാടകരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ഇതോടെ നിറവേറ്റുന്നതെന്ന് മന്ത്രി പറഞ്ഞു.ടിക്കറ്റുകള്‍ ഓണ്‍ലൈനായി നേരത്തേ ബുക്ക് ചെയ്യാം. ചേര്‍ത്തലയില്‍ നിന്നും ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് പുറപ്പെട്ട് വൈകീട്ട് അഞ്ചരയ്‌ക്ക് പൂതംകുളം ഷോപ്പിങ്ങ് കോംപ്ലക്സിന് സമീപത്തെ തൃശൂര്‍ ബസ്സ് സ്റ്റോപ്പില്‍ ബസ് എത്തും. പിറ്റേന്ന് രാവിലെ 6:25ന് വേളാങ്കണ്ണി എത്തും.തിരികെ, വേളാങ്കണ്ണിയില്‍ നിന്നും വൈകിട്ട് അഞ്ചരയ്‌ക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് കൊടുങ്ങല്ലൂര്‍ ബസ്സ് സ്റ്റോപ്പില്‍ ബസ് എത്തും.