ബെംഗളൂരു : സൈബർ തട്ടിപ്പിൽ മലയാളി ഐ.ടി. ജീവനക്കാരൻ്റെ അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. പ്രമുഖ അന്താരാഷ്ട്ര കൂറിയർ കമ്പനിയിൽനിന്നും സൈബർ ക്രൈം പോലീസിൽ നിന്നുമാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളുകളാണ് കബളിപ്പിച്ചത്. ഈ മാസം മൂന്നിനാണ് സംഭവം. യുവാവിന്റെപേരിൽ പാഴ്സൽ വന്നിട്ടുണ്ടെന്നും ഇതിൽ 140 ഗ്രാം എം.ഡി.എം.എ.യുണ്ടെന്നും പറഞ്ഞാണ് ഫോൺകോൾ വന്നത്.
യുവാവിന്റെ ആധാർ നമ്പറുൾപ്പെടെ എല്ലാ വിവരങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അഞ്ച് വ്യാജ പാസ്പോർട്ടും ഒരു ജോഡി ഷൂ, ലാപ്ടോപ്പ് എന്നിവയും പാഴ്സലിലുണ്ടെന്നും ഷൂവിനുള്ളിലാണ് എം.ഡി.എം.എ.യുള്ളതെന്നുമാണ് പറഞ്ഞത്.മുംബൈയിൽനിന്ന് തായ്വാനിലേക്കുള്ളതായിരുന്നു പാഴ്സൽ.
എന്നാൽ, പാഴ്സലുമായി ബന്ധമില്ലെന്ന് യുവാവ് പറഞ്ഞപ്പോൾ ആധാർ ദുരുപയോഗം ചെയ്തതായിരിക്കാമെന്ന് അവർ പറഞ്ഞു. തുടർന്ന് മുംബൈ സൈബർ ക്രൈമിന് ഫോൺകോൾ ഫോർവേഡ് ചെയ്യുകയാണെന്ന് അറിയിച്ചു. പിന്നീട് ഇൻസ്പെക്ടറെന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചത്. ആധാർ ദുരുപയോഗം ചെയ്യപ്പെട്ടെന്നും കൂടുതൽ അന്വേഷണത്തിനായി മുംബൈയിൽ വരികയോ അല്ലെങ്കിൽ ഓൺലൈനായി സഹകരിക്കുകയോ വേണമെന്ന് പറഞ്ഞു. തുടർന്ന് ഓൺലൈനായി ചോദ്യംചെയ്യൽ തുടങ്ങി.
യുവാവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ പലതവണ പത്തുലക്ഷത്തിലധികം രൂപയുടെ അനധികൃത കൂറിയർ ഇടപാടുകൾ നടന്നതായി അവർ പറഞ്ഞു. തുടർന്ന് ഐ.പി. ചെക്ക് ചെയ്യാൻ പണം അയക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ രണ്ടുതവണകളിലായി അഞ്ചുലക്ഷം രൂപ അയച്ചുകൊടുത്തു. പിന്നീട് ഇവരുമായി ബന്ധപ്പെടാൻ നോക്കിയിട്ട് സാധിച്ചില്ല. പറ്റിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ബെംഗളൂരു സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയായിരുന്നു.
കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാര്‍ ഡി.കെ ശിവകുമാറിന്റെ അത്താഴവിരുന്നില്‍; വിശദീകരണം തേടുമെന്ന് ബി.ജെ.പി അധ്യക്ഷൻ
ബെലഗാവി: കര്‍ണാടകയിലെ രണ്ട് ബി.ജെ.പി എം.എല്‍.എമാരും ഒരു എം.എല്‍.സിയും പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം.വിഷയം ഗൗരവമായാണ് കാണുന്നതെന്നും വിശദീകരണം ചോദിക്കുമെന്നും കര്‍ണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര പറഞ്ഞു.എം.എല്‍.എമാര്‍ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും തന്റെ ക്ഷണപ്രകാരം അത്താഴവിരുന്നിന് എത്തിയതാണെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. എം.എല്‍.എമാരായ എസ്.ടി സോമശേഖര്‍, ശിവറാം ഹെബ്ബാര്‍, എം.എല്‍.സി എച്ച്. വിശ്വനാഥ് എന്നിവരാണ് അത്താഴവിരുന്നില്‍ പങ്കെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ ബി.ജെ.പി നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ 17 എം.എല്‍.എമാരില്‍ പെട്ടവരാണ് മൂന്നുപേരും. സോമശേഖറും ഹെബ്ബാറും കഴിഞ്ഞ ബി.ജെ.പി മന്ത്രിസഭയിലും അംഗങ്ങളായിരുന്നു.
ഉപമുഖ്യമന്ത്രിയുടെ വിരുന്നിലാണ് താൻ പങ്കെടുത്തതെന്നും അതിന് രാഷ്ട്രീയ മാനം നല്‍കേണ്ടെന്നും എസ്.ടി സോമശേഖര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി വിജയേന്ദ്ര നടത്തിയ അത്താഴവിരുന്നിലും താൻ പങ്കെടുത്തിരുന്നു. ബി.എസ് യെദിയൂരപ്പയേയും കണ്ടിരുന്നു. അതിന് ശേഷം രാത്രി 10.30നാണ് ഡി.കെ ശിവകുമാറിന്റെ വിരുന്നിന് പോയത്. നേരത്തെ ഭക്ഷണം കഴിച്ചിരുന്നതിനാല്‍ ഉപമുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്ത് മടങ്ങിയെന്നും സോമശേഖര്‍ പറഞ്ഞു.