ബംഗളൂരു-സേലം ദേശീയപാതയില്‍ കാര്‍ യാത്രികരായ മലയാളി ദമ്ബതികളെ കൊള്ളയടിച്ചു. സര്‍ജാപുര റോഡില്‍ ബിസിനസുകാരനായ ഇടുക്കി രാജകുമാരി സ്വദേശി ബേസില്‍ എൻ.ടോമി (30), ഭാര്യ അഞ്ജു തോമസ് (27) എന്നിവരാണ് കവര്‍ച്ചക്കിരയായത്. ചൊവ്വാഴ്ച പുലര്‍ച്ച മൂന്നോടെ സേലത്തിന് ഏകദേശം 20 കിലോമീറ്റര്‍ മുമ്ബ് ദേവനപട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യാത്രക്കിടെ ബസ്സ്റ്റോപ്പില്‍ വിശ്രമത്തിനായി കാര്‍ നിര്‍ത്തിയപ്പോഴാണ് കവര്‍ച്ചസംഘം എത്തിയതെന്ന് ബേസില്‍ പറഞ്ഞു. ‘ഹൈമാസ്റ്റ് ലൈറ്റുള്ള ബസ്സ്റ്റോപ് ആയതിനാല്‍ സുരക്ഷിതമെന്ന് കരുതിയാണ് കാര്‍ നിര്‍ത്തിയത്. തിരിച്ചു കാറില്‍ കയറാൻ നേരം ഒരു ബൈക്കിലായി നാലു പേര് എത്തി. എല്ലാവര്ക്കും ഇരുപതിനുള്ളില്‍ പ്രായമേ തോന്നിച്ചിരുന്നുള്ളൂ. രണ്ടുപേര്‍ മുഖംമൂടി ധരിച്ചിരുന്നു.
ഒരാള്‍ വടിവാള്‍ വീശി ഞങ്ങളുടെ നേര്‍ക്കുവന്നു. മറ്റു മൂന്നുപേര്‍ ബൈക്കിലിരുന്നു. പണം ആവശ്യപ്പെട്ടതോടെ പഴ്സ് നല്കി. പഴ്സില്‍നിന്ന് പണമെടുത്തശേഷം തിരികെ തന്നു. കാറില്വെച്ചിരുന്ന ഫോണ്‍ എടുത്തശേഷം ഭാര്യയുടെ മാല ഊരി നല്കാൻ ആവശ്യപ്പെട്ടു. മാല നല്‍കുന്നതിനിടെ പിന്നാലെ വന്ന ലോറിയുടെ വെളിച്ചം കണ്ട് പൊലീസാണെന്ന് തെറ്റിദ്ധരിച്ച കവര്‍ച്ചസംഘം രക്ഷപ്പെട്ടു. വടിവാളുമായി നിന്നയാള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് ഓടിയത്. മറ്റുള്ളവര്‍ ബൈക്കിലും രക്ഷപ്പെട്ടു. ഇതോടെ തങ്ങള്‍ കാറുമായി നാലു കിലോമീറ്റര്‍ സഞ്ചരിച്ച് അടുത്ത ജങ്ഷനിലെത്തി ഹൈവേ പട്രോളിങ് പൊലീസിനെ വിവരമറിയിച്ചു.
എന്നാല്‍, അത്ര താല്പര്യമില്ലാത്ത മട്ടിലായിരുന്നു എസ്.ഐയുടെ പ്രതികരണം. സ്റ്റേഷനിലെത്തി പരാതി എഴുതി നല്‍കാമെന്ന് അറിയിച്ചെങ്കിലും പരാതി വേണ്ടെന്നും തങ്ങള്‍ അന്വേഷിച്ച് വിവരമറിയിച്ചോളാമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. പേരിന് തന്റെ കൂടെ അവര്‍ സംഭവസ്ഥലംവരെ വന്നുമടങ്ങുകയും ചെയ്തു. ഏഴു വര്‍ഷമായി താൻ ചുരുങ്ങിയത് ആഴ്ചയിലൊരിക്കലെങ്കിലും ഈ റൂട്ടില്‍ യാത്ര ചെയ്യാറുണ്ടെന്നും ഇത്തരമൊരു സംഭവം ആദ്യമായാണെന്നും ബേസില്‍ ചൂണ്ടിക്കാട്ടി. പൊലീസില്‍നിന്ന് തുടര്‍നടപടിയൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഈ റൂട്ടില്‍ യാത്രചെയ്യുന്ന മലയാളി യാത്രക്കാരുടെ ശ്രദ്ധയിലേക്കായാണ് ഈ അനുഭവം പുറത്തറിയിക്കുന്നതെന്നും ബേസില്‍ പറഞ്ഞു
ന്യൂമോണിയ മാറാൻ ചൂടുള്ള ഇരുമ്ബ് ദണ്ഡ് പ്രയോഗം; ഒന്നരമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍
ന്യുമോണിയ ബാധിച്ച ഒന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയുടെ ദേഹത്ത് ഇരുമ്ബ് ദണ്ഡ് ചൂടാക്കി വെച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്.മധ്യപ്രദേശിലെ ഷഹ്ദോള്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗ്രാമത്തിലെ പ്രസവ ശുശ്രൂഷ നടത്തുന്ന സ്ത്രീയാണ് ഇത്തരത്തില്‍ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്ബ് ദണ്ഡ് പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു.കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും 40 ലധികം പാടുകള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ ഷാഹ്ദോലിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീ, കുട്ടിയുടെ മാതാവ് ബെല്‍വതി, മുത്തച്ഛൻ രജിനി ബൈഗ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നവംബര്‍ നാലിനാണ് ഈ നടക്കുന്ന സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ ചികിത്സക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗിയുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ജില്ലയിലെ ആദിവാസി മേഖലയില്‍ കുട്ടികളുടെ രോഗങ്ങള്‍ക്ക് ഇരുമ്ബ് ദണ്ഡ് കൊണ്ട് മുദ്രകുത്തുന്നത് പതിവാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍, ന്യുമോണിയ ബാധിച്ച രണ്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ സമാനരീതിയില്‍ ഇരുമ്ബ് ദണ്ഡ് ചൂടാക്കി വെച്ചിരുന്നു. ആരോഗ്യനില മോശമായ കുഞ്ഞ് പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു. ഇതേ മാസം തന്നെ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ചൂടുള്ള ഇരുമ്ബ് ദണ്ഡ് ചൂടാക്കി വെച്ച മറ്റൊരു സംഭവം കൂടി പുറത്തുവന്നിരുന്നു.