ബെംഗളൂരു: മോഷ്ടിച്ച പണംകൊണ്ട് കാമുകിയായ നടിക്കുവേണ്ടി മൂന്ന് കോടിയുടെ വീട് പണിത യുവാവ് പിടിയിൽ. മുപ്പത്തിയേഴുകാരനായ പഞ്ചാഗ്ക്ഷരി സ്വാമി എന്നയാളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ്ചെയ്തത്. ഇയാൾ പ്രമുഖ സിനിമാ നടിയുമായി ബന്ധമുള്ളയാളാണെന്നാണ് പോലീസ് പറയുന്നത്.മഹാരാഷ്ട്രയിലെ സോളാപുർ സ്വദേശിയായ പഞ്ചാഗ്ക്ഷരി സ്വാമി വിവാഹിതനാണ്. ഒരു കുട്ടിയുമുണ്ട്. 2003-ലാണ് ഇയാൾ മോഷണം ആരംഭിച്ചത്.
2009 ആയപ്പോഴേക്കും കുറ്റകൃത്യങ്ങളിലൂടെ കോടികൾ സമ്പാദിച്ച് ധനികനായി. 2014-15 വർഷക്കാലയളവിലാണ് ഇയാൾ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലാകുന്നത്. നടിക്കുവേണ്ടി കോടികൾ ചെലവഴിച്ചിരുന്നതായി ഇയാൾ പറഞ്ഞു. കാമുകിക്കായി കൊൽക്കത്തയിൽ മൂന്ന് കോടി രൂപയുടെ വീടുണ്ടാക്കി. 22 ലക്ഷം വിലവരുന്ന ഒരു അക്വേറിയവും സമ്മാനമായി നൽകി.
2016-ൽ ഇയാളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത് ആറ് വർഷത്തെ ജയിൽ ശിക്ഷ നൽകിയിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം വീണ്ടും മോഷണത്തിനിറങ്ങി. എന്നാൽ, മഹരാഷ്ട്ര പോലീസ് മറ്റൊരു കേസിൽ അറസ്റ്റുചെയ്തു. 2024-ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം ബെംഗളൂരുവിലെത്തുകയും മോഷണം പുനരാരംഭിക്കുകയുമായിരുന്നു.ജനുവരി ഒൻപതിനാണ് ഇയാൾ മഡിവാല എന്ന സ്ഥലത്തെ വീട്ടിൽ മോഷണത്തിനെത്തിയത്. പോലീസ് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ മഡിവാല മാർക്കറ്റിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലിൽ ഒരു കൂട്ടാളിയുമായി ചേർന്ന് ബെംഗളൂരുവിൽ കുറ്റകൃത്യങ്ങൾ ചെയ്തതായി മോഷ്ടാവ് സമ്മതിച്ചു.
ഉരുക്കി ബിസ്ക്കറ്റുകളാക്കിമാറ്റിയ സ്വർണമെല്ലാം സോളാപുരിലെ തന്റെ വീട്ടിൽ സൂക്ഷിച്ചതായി ഇയാൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 181 ഗ്രാം സ്വർണ ബിസ്ക്കറ്റും 333 ഗ്രാം വെള്ളി സാമഗ്രികളും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച സ്വർണം ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കി മാറ്റാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഫയർ ഗണ്ണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്തശേഷം സംശയം തോന്നാതിരിക്കാൻ ഇയാൾ വേഷംമാറി നടക്കാറാണ് പതിവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.