ബംഗളൂരു: കർണാടകയിൽ ബാങ്ക് വിളി, ഹനുമാൻ ചാലിസ തർക്കത്തിൽ തീവ്ര ഹിന്ദു സംഘടനയായ ശ്രീരാമ സേനാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ബംഗളൂരുവിലെ ശാന്തിനഗറിലെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിക്കാൻ ഇവർ ഒത്തുകൂടുന്നതിനിടെ ആയിരുന്നു അറസ്റ്റ് ഉണ്ടായത്. മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണിയിൽ നിന്നുള്ള ബാങ്ക് വിളിക്കെതിരെ പ്രതിഷേധിക്കണമെന്ന് ശ്രീരാമ സേനാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം വിവിധ ക്ഷേത്രങ്ങൾക്ക് പുറത്ത് സംഘർഷം തടയാനായി പോലീസ് ഉദ്യോ ഗസ്ഥരെ സർക്കാർ നിയമിച്ചിരുന്നു. ഇതേ തുടർന്നാണ് ഹനുമാൻ ചാലിസ വായിക്കാൻ സംഘമായി എത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഹുബ്ബള്ളി, ചിക്കമംഗളൂരു, ഗദഗ് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പള്ളികൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് സംഘടനാ മേധാവി പ്രമോദ് മുത്തലിക്ക് സർക്കാരിനോട് പറഞ്ഞിരുന്നു. 54,000 ത്തോളം അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവിനെ തുടർന്നാണ് കർണാടകയിലും ഇവർ ഈ നടപടി ആവശ്യപ്പെട്ടത്.
“ഞങ്ങളെ തടയാനും മതസ്വാതന്ത്ര്യം ഹനിക്കാനുമാണ് സർക്കാർ ഇന്ന് പോലീസ് സേനയെ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാർ ലജ്ജിക്കണം. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാനാണ് ഞങ്ങൾ പോരാടുന്നത്.” ശ്രീരാംസേന വർക്കിംഗ് പ്രസിഡന്റ് ഗംഗാധർ കുൽക്കർണി പറഞ്ഞു. “ഉച്ചഭാഷിണിയിലൂടെയുള്ള നിങ്ങളുടെ പ്രാർത്ഥന ആശുപത്രിയിലെ രോ ഗികൾക്ക് ശല്യമാകുകയാണ്. പഠിക്കുന്ന കുട്ടികൾക്കും പൊതു സമൂഹത്തിനും ഇത് ശല്യമാകുന്നുണ്ട്. നിങ്ങൾ ശബ്ദം കുറക്കാൻ തയ്യാറാകണം അല്ലാത്തപക്ഷം ഞങ്ങൾ നിയമം കയ്യിലെടുക്കും” ശ്രീരാം സേനാ മേധാവി പ്രമോദ് മുത്തലിക് പറഞ്ഞു.
അതേ സമയം സംസ്ഥാനത്തെ പൊതുസമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പ് നൽകി. “ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിന്, കോടതിയുടെ ഉത്തരവനുസരിച്ച് സംസ്ഥാനം കർശനമായ നടപടികൾ സ്വീകരിക്കും. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും” അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലും സമാനമായ പ്രശ്നങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കഴിഞ്ഞ കുറച്ചു നാളുകളായി ഹിജാബ്, ഹലാൽ ഭക്ഷണങ്ങൾ, ക്ഷേത്രങ്ങൾക്ക് പുറത്തുള്ള മുസ്ലീം കച്ചവടക്കാർ എന്നിവയെക്കുറിച്ച് വിവാദപരമായ പ്രസ്ഥാവനകളും വിശേഷ ദിവസങ്ങളിൽ അക്രമണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.