ബെംഗളൂരു: രാത്രി നടുറോഡിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ നാട്ടുകാർ കൈകാര്യംചെയ്തു. യുവതി പരാതി നൽകാൻ വിസമ്മതിച്ചതോടെ യുവാവിനെ മർദിച്ചവർ അറസ്റ്റിലായി. ബെംഗളൂരുവിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.രാത്രി പത്തുമണിയോടെ വീട്ടിൽനിന്ന് പാല് വാങ്ങാനായി പോയ യുവതിക്ക് നേരേയാണ് അതിക്രമമുണ്ടായത്. ധാർവാഡ് സ്വദേശിയും ബെംഗളൂരുവിലെ ഹോട്ടലിൽ പാചകക്കാരനുമായ രവികുമാർ(33) ആണ് യുവതിയെ ഉപദ്രവിച്ചത്. യുവതിയോട് മോശമായി പെരുമാറിയ ഇയാൾ ദേഹത്ത് സ്പർശിച്ചെന്നായിരുന്നു ആരോപണം.
യുവതി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്ന ചിലർ ഓടിയെത്തി. തുടർന്ന് രവികുമാറിനെ പിടിച്ചുവെയ്ക്കുകയും റോഡിലിട്ട് മർദിക്കുകയുമായിരുന്നു. അതിക്രമം നേരിട്ട യുവതി ഇതിനിടെ സ്ഥലത്തുനിന്ന് പോവുകയുംചെയ്തു.രവികുമാറിനെ മർദിച്ചവശനാക്കിയശേഷം ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്ക് വിടാനായിരുന്നു യുവാക്കളുടെ ശ്രമം. ഇതിനിടെ പോലീസ് സംഘം വിവരമറിഞ്ഞ് സ്ഥലത്തെത്തുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മദ്യലഹരിയിലാണ് ഇയാൾ യുവതിക്ക് നേരേ അതിക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു. എന്നാൽ, യുവതി പരാതി നൽകാൻ തയ്യാറായില്ലെന്നും അതിനാൽ രവികുമാറിന് ചികിത്സയ്ക്ക്ശേഷം ആശുപത്രിയിൽനിന്ന് വിടുതൽ നൽകിയെന്നും പോലീസ് പറഞ്ഞു. അതേസമയം, ആശുപത്രി വിട്ടതിന് പിന്നാലെ തന്നെ മർദിച്ചതിൽ രവികുമാർ പോലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ഈ പരാതിയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.