ഹൈദരബാദ്: ചൂടില്‍ ആശ്വാസം തേടി ബിയർ വാങ്ങി മധ്യവയസ്കൻ. പൊട്ടിക്കാത്ത ബിയർ കുപ്പിക്കുള്ളില്‍ കണ്ടെത്തിയത് ജീവനുള്ള മീൻ.വിചിത്രമായ സംഭവം നടന്നത് ഹൈദരാബാദിലെ മല്ലാപ്പൂർ മേഖലയിലാണ്. നാച്ചാരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു മദ്യഷാപ്പില്‍ നിന്നാണ് മധ്യവയസ്കൻ തണുത്ത ബിയർ വാങ്ങിയത്.

കഠിനമായ വേനല്‍ച്ചൂടില്‍ ഒന്ന് ആശ്വസിക്കാനായി വാങ്ങിയ ബിയർ കുപ്പി തുറക്കുന്നതിന് മുൻപ് തന്നെ അതിനുള്ളില്‍ എന്തോ അനങ്ങുന്നത് ശ്രദ്ധിക്കുകയായിരുന്നു. സൂക്ഷിച്ച് നോക്കുമ്പോഴാണ് സീല്‍ ചെയ്ത ബിയർ കുപ്പിക്കുള്ളില്‍ മീൻകുഞ്ഞ് നീന്തിത്തുടിക്കുന്നത് മധ്യവയസ്കന്റെ ശ്രദ്ധയില്‍പ്പെട്ടത്.ഒട്ടും വൈകാതെ തന്നെ ബിയർ കുപ്പിയുമായി വാങ്ങിയ കടയിലെത്തിയ ഇയാള്‍ ജീവനക്കാരോട് വിവരം പറഞ്ഞു. എന്നാല്‍ ബിയർ മദ്യഷാപ്പില്‍ അല്ല നിർമ്മിക്കുന്നതെന്നും കമ്പനി അയച്ച് തരുന്നത് വില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരിച്ചത്. ഇതിന് പിന്നാലെ ബിയർ വാങ്ങിയ ആളും വിറ്റ ജീവനക്കാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സീല്‍ ചെയ്ത കുപ്പിക്കുള്ളില്‍ എങ്ങനെ മീൻ കുഞ്ഞ് എത്തി എന്നതിനെക്കുറിച്ച് ഇപ്പോള്‍ വലിയ ചർച്ചകളാണ് നടക്കുന്നത്. ഫാക്ടറിയില്‍ കുപ്പികള്‍ വൃത്തിയാക്കുമ്പോഴോ നിറയ്ക്കുമ്പോഴോ ഉണ്ടായ പിഴവാകാം ഇതെന്നാണ് ചിലർ വിലയിരുത്തുന്നത്.എന്നാല്‍ ബിയർ നിർമ്മാണത്തിന് ഉപയോഗിച്ച വെള്ളം ഏതെങ്കിലും കുളത്തില്‍ നിന്നുള്ളതാകാം എന്നാണ് മറ്റു ചിലരുടെ നിഗമനം. എന്നാല്‍ യഥാർത്ഥ കാരണം ഇപ്പോഴും അവ്യക്തമാണ്. കുടിക്കുന്നതിന് മുൻപ് എപ്പോഴും കുപ്പി പരിശോധിക്കുന്നത് നല്ലതാണ് എന്നാണ് വീഡിയോയോട് ആളുകള്‍ പ്രതികരിക്കുന്നത്. മദ്യനിർമ്മാണ കമ്പനികളുടെ ഗുണനിലവാര പരിശോധനയെ കുറിച്ചും ആശങ്ക ഉയർത്തുന്നതാണ് ഈ സംഭവം.