ബെംഗളൂരു : ബെംഗളൂരുവിലെ ഐ.ടി.കേന്ദ്രങ്ങളിലൊന്നായ ഇലക്ട്രോണിക് സിറ്റിയിൽ പുലിയുടെ സാന്നിധ്യം. ശനിയാഴ്ച വൈകീട്ടോടെ പുലിയുടേതെന്ന് തോന്നിക്കുന്ന അവ്യക്ത വീഡിയോദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇത് വൈറ്റ്ഫീൽഡിലാണെന്ന രീതിയിൽ പ്രചരിച്ചത് പ്രദേശത്ത് ഭീതിവിതച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ബ്രൂക്ക്ഫീൽഡിലും എ.ഇ.സി.എസ്. ലേഔട്ടിലും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വീഡിയോദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതോടെയാണ് ദൃശ്യത്തിലെ സ്ഥലം ഇലക്ട്രോണിക് സിറ്റിയിലെ സിംഗസാന്ദ്രയാണെന്നു കണ്ടെത്തിയത്.
ബെന്നാർഘട്ട ദേശീയോദ്യാനത്തോട് അടുത്ത പ്രദേശമാണ് സിംഗസാന്ദ്ര.സിംഗസാന്ദ്രയിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച വൈകീട്ടോടെ പുലിക്കുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശവാസികളോട് ജാഗ്രതപുലർത്താൻ വനംവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഐ.ടി.കമ്പനികൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇലക്ട്രോണിക് സിറ്റി.നേരത്തേയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈറ്റ്ഫീൽഡ്, തുമകൂരുറോഡിലെ ദാസനപുര, മൈസൂരു റോഡിനോടുചേർന്ന ചിലപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ഡിസംബറിലും ഫെബ്രുവരിയിലും പുലിയെ കണ്ടിരുന്നു.
ദാസനപുരയിൽ വീട്ടുപറമ്പിൽ കെട്ടിയിട്ടിരുന്ന ആടിനെ പുലി ആക്രമിക്കുകയും ചെയ്തു. അന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.സിംഗസാന്ദ്രയിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചുവരുകയാണ്. ഇതിനോടകം പുലി തിരികെ ബെന്നാർ ഘട്ടയിലേക്ക് പോകാനുള്ള സാധ്യതയും വനംവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മാര്‍ട്ടിന്‍ ദുബായിക്കാരന്‍; അവധിക്ക് വന്നത് ഒരു മാസം മുമ്ബ്, ‘പുക കാര്യമാക്കേണ്ടെന്ന് പറഞ്ഞു
കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഡൊമിനിക് മാര്‍ട്ടിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു.സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീ ആരാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാര്‍ട്ടില്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. ഒരു മാസം മുമ്ബാണ് നാട്ടിലെത്തിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു.കടവന്ത്ര സ്വദേശിയാണ് മാര്‍ട്ടിന്‍. തമ്മനത്ത് വാടക വീട്ടില്‍ താമസം തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. മകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായതോടെയാണ് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചതത്രെ. മകന്‍ വിദേശത്താണുള്ളത്. സൗമ്യനായ മനുഷ്യനാണെന്ന് നാട്ടുകാര്‍ പറയുന്നു.ഒരു വീടിന്റെ മുകളിലെ നിലയിലാണ് ഡൊമിനിക് മാര്‍ട്ടിനും കുടുംബവും താമസിക്കുന്നത്. വാടക കൃത്യമായി തരാറുണ്ടെന്ന് വീട്ടുടമ ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു അടുപ്പ് മാര്‍ട്ടിന്‍ വാങ്ങിയിരുന്നു. ഇനി പുക കാണാന്‍ സാധ്യതയുണ്ടെന്നും ഒന്നും കരുതരുതെന്നും മാര്‍ട്ടിന്‍ പറഞ്ഞതായും ജലീല്‍ പ്രതികരിച്ചു.
മാര്‍ട്ടിന്‍ രാവിലെ അഞ്ച് മണിക്കാണ് ഇന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. ഭാര്യയില്‍ നിന്ന് കളമശ്ശേരി പോലീസ് മൊഴിയെടുത്തു. സ്‌ഫോടനം നടക്കുന്ന വേളയില്‍ മാര്‍ട്ടിന്‍ കളമശ്ശേരിയിലെ സംറ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നുവെന്നാണ് പോലീസ് മനസിലാക്കുന്നത്. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ മാര്‍ട്ടിന്‍ പകര്‍ത്തിയെന്നും പറയപ്പെടുന്നു.സ്‌ഫോടനം നടന്ന പിന്നാലെ മാര്‍ട്ടിന്‍ ബൈക്കില്‍ തൃശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനിലെത്തി. ഇതിനിടെയാണ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്ത് സ്‌ഫോടനം നടത്തിയ കാര്യം അറിയിച്ചത്.
താനാണ് സ്‌ഫോടനം നടത്തിയതെന്നും യഹോവ സാക്ഷികളുടെ വിശ്വാസം രാജ്യത്തിന് വിരുദ്ധമാണെന്നും അതിനാലാണ് സ്‌ഫോടനം നടത്തിയതെന്നും വീഡിയോയില്‍ പറയുന്നു.കൊടകര പോലീസ് സ്‌റ്റേഷനിലെത്തി മാര്‍ട്ടിന്‍ കുറ്റമേറ്റു പറഞ്ഞു. മൊബൈലിലെ രേഖകളും കാണിച്ചുവത്രെ. ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ കളമശ്ശേരിയിലെത്തിച്ചു. അതേസമയം, ഇനിയും ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരേണ്ടതുണ്ട്. ഇയാള്‍ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നാണ് പ്രധാനമായും അറിയേണ്ടത്.
ഇന്റര്‍നെറ്റില്‍ നിന്നാണ് സ്‌ഫോടക വസ്തു നിര്‍മാണം പഠിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സ്ത്രീയെ സംബന്ധിച്ച വിവരങ്ങളും കണ്ടെത്തേണ്ടതുണ്ട്. അതേസമയം, സ്‌ഫോടനത്തില്‍ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് ഇവര്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു