ബെംഗളൂരു: സർക്കാർ കോളേജുകളിൽ പഠിക്കുന്ന മുഴുവൻ ബിരുദ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുള്ള പദ്ധതി ഉടൻ തയ്യാറാക്കുമെന്നും പ്രത്യേകം തുക ഇതിനായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു..സാധാരണക്കാരായ വിദ്യാർഥികൾക്കും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അറിവ് ലഭിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ.സർക്കാർ കോളേജുകളിലെ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതി മുൻ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്നു.
ആദ്യഘട്ടത്തിൽ ലാപ്‌ടോപ്പ് വിതരണം ഊർജിതമായെങ്കിലും പിന്നീട് പദ്ധതി നിലച്ചു. ഈ പദ്ധതി ഉടൻ പുനരാരംഭിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി 230 കോടി രൂപ അനുവദിക്കും.മുഴുവൻ ബിരുദ വിദ്യാർഥികൾക്കും ലാപ്‌ടോപ്പുകൾ ലഭ്യമാക്കുന്ന പദ്ധതി പ്രാബല്യത്തിലാകുമ്പോൾ സർക്കാർ കോളേജുകളിൽ കൂടുതൽ വിദ്യാർഥികൾ പഠിക്കാനെത്തുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. നിലവിൽ നഗരമേഖലയിലെ പല സർക്കാർ കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്.
അനധികൃത നിര്‍മ്മാണം, കൈയ്യേറ്റം: ബോബി സിംഹക്കും പ്രകാശ് രാജിനുമെതിരെ കര്‍ഷകര്‍
ചന്ദ്രയാൻ-3 ചന്ദ്രനില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട മോശം പോസ്റ്റിന്റെ പേരില്‍ നടൻ പ്രകാശ് രാജ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ചന്ദ്രനിലും ചായക്കട തുറക്കുന്ന മലയാളികളെ കുറിച്ചുള്ള ക്ലീഷെ തമാശയാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു.ഈ വിവാദം പൊടിപൊടിക്കുന്ന സാഹചര്യത്തിലാണ് താരം മറ്റൊരു വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. വിവാദ നടൻ തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ തന്റെ ബംഗ്ലാവ് അനധികൃതമായി നിര്‍മ്മിച്ചെന്നാരോപിച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.
കൈയ്യേറ്റം, അനധികൃത നിര്‍മ്മാണം എന്നീ ആരോപണങ്ങളാണ് ബോബി സിംഹക്കും പ്രകാശിനുമെതിരെ പുതിയതായി ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഇരു താരങ്ങളും വെട്ടിലായിരിക്കുകയാണ്.കര്‍ഷകരുടെ പരാതി പരിഹാര യോഗത്തില്‍ കൊടൈക്കനാലിലെ വില്ലേജുകളിലും പരിസരങ്ങളിലും അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുവെന്ന പരാതികള്‍ ചര്‍ച്ചാവിഷയമായി.
കൊടൈക്കനാലിന് ചുറ്റുമുള്ള ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ഭൂമി കയ്യേറി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രകാശ് രാജ് അനധികൃതമായി ആഡംബര ബംഗ്ലാവു് നിര്‍മ്മിക്കുന്നതായി ഗ്രാമവാസികള്‍ പരാതിപ്പെട്ടു. പൊതുവഴി കയ്യേറി റോഡ് നിര്‍മ്മിച്ചതായും ആരോപണമുണ്ട്. ഇരു താരങ്ങളും ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.