ബെംഗളൂരു:രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽബാഗ് പുഷ്പമേള വീണ്ടും. ഇക്കൊല്ലത്തെ മേള സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 5 മുതൽ 15 വരെ നടത്തുമെന്ന് മൈസൂരു ഉദ്യാന കലാസംഘ ഡയറക്ടർ എം.കുപ്പുസ്വാമി പറഞ്ഞു.അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിനും അച്ഛനും നടനുമായ രാജ്കുമാറിനുമുള്ള സമർപ്പണമാകും മേള.
ഇതിനായി പൂക്കളുപയോഗിച്ച് ഇരുവരുടെയും ഛായാചിത്രങ്ങൾ നിർമിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. കബ്ബൺ പാർക്ക്, നന്ദിഹിൽസ്, ഊട്ടി എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളും മേളയിൽ ഇടം പിടിക്കും. കഴിഞ്ഞ തവണകളിൽ 70 രൂപയായിരുന്നു മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക്.
ഇതു സാധാരണ ദിവസങ്ങളിൽ 80, വാരാന്ത്യങ്ങളിൽ 100 എന്നിങ്ങനെ ഉയർത്തുന്ന കാര്യം സംഘാടക സമിതി പരിഗണിക്കുന്നുണ്ട്. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് മേളയുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കു മോയെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മേള നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെതുടർന്ന് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.
ഫ്ലോറൽ ക്ലോക്ക് ഇനിയുമോടും
ബെംഗളൂരു:ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ 40 വർഷം പഴക്കമുള്ള ഫ്ലോറൽ ക്ലോക്ക് ഈ മാസം അവസാനത്തോടെ വീണ്ടും ഓടിത്തുടങ്ങും. ക്ലോക്ക് സ്ഥാപിച്ച് ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് അറ്റകുറ്റപ്ണികൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ മഴക്കാലത്ത് ലാൽബാഗ് തടാകത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ ക്ലോക്കിന്റെ മോട്ടറിൽ വെള്ളം കയറി പ്രവർത്തനം നിലയ്ക്കുകയായിരുന്നു.
ലാൽബാഗിന്റെ ചരിത്രത്തിന്റെ ഭാഗമായ ക്ലോക്ക് തുടർന്നും സംരക്ഷിക്കുമെന്ന് ഹോർട്ടികൾചർ ഡയറക്ടർ എം.ജഗദീഷ് പറഞ്ഞു.