മാണ്ഡ്യ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കർണാടകയിൽ ആക്രമണം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ചിലര്‍ ബസിനെ നേരെ കല്ലെറിഞ്ഞതും ഡ്രൈവറെ മർദിച്ചതും. ബെംഗ്ലൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ ബസിലെ ഡ്രൈവർ കം കണ്ടക്ടർ സനൂപിന് ആക്രമണത്തിൽ പരിക്കേറ്റു. മാണ്ഡ്യയിൽ വച്ച് ബൈക്കിലെത്തിയവരാണ് ബസിന് നേരെ കല്ലെറിഞ്ഞത്
മൈസൂരുവിന് സമീപം മാണ്ഡ്യ എലിയൂര് സര്‍ക്കിളിൽ വച്ചായിരുന്നു സംഭവം. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാറിലെത്തിയ ഒരു സംഘം ആദ്യം ബസ് തടയുകയായിരുന്നു. പിന്നാലെ ബൈക്കിലെത്തിയ രണ്ട് പേര് ബസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൻ്റെ ബൈസിൻ്റെ ഇടത്തേഭാഗത്ത് ചില്ല് തകര്‍ന്നു. ഡ്രൈവറെ വലിച്ച് താഴെയിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ഡ്രൈവര്‍ സനൂപിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്.

ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിലവിൽ നവീകരണ പ്രവര്‍ത്തനങ്ങൾ നടക്കുകയാണ്. ഇതേ തുടര്‍ന്ന് പലയിടത്തും സര്‍വ്വീസ് റോഡിലൂടെയാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ സര്‍വ്വീസ് റോഡിലൂടെ പോയ കെ സ്വിഫ്റ്റ് ബസ്സിലാണ് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് വാഹനത്തിലെത്തിയവര്‍ ആക്രമിച്ചത്.
ബസ്സിലെ മറ്റുയാത്രക്കാര്‍ക്ക് പരിക്കില്ല എന്നാണ് വിവരം. സംഭവത്തിൽ കെ സ്വിഫ്റ്റ് അധികൃതരുടെ നിര്‍ദേശ പ്രകാരം കണ്ടക്ടര്‍ മാണ്ഡ്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികൾ എത്തിയ കാറും ബൈക്കും കര്‍ണാടക രജിസ്ട്രേഷനിലുള്ളതാണ്. ഈ വാഹനങ്ങൾ കണ്ടെത്താൻ മാണ്ഡ്യ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സര്‍വ്വീസ് മുടങ്ങിയ സാഹചര്യത്തിൽ ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റി നാട്ടിലേക്ക് വിട്ടിട്ടുണ്ട്.
കോളേജിലെ ഓണാഘോഷം: വിദ്യാര്‍ത്ഥികളും മാനേജ്മെൻ്റും തമ്മിലുള്ള തര്‍ക്കം പൊലീസ് പരിഹരിച്ചു
തിരുവനന്തപുരം: ഓണാഘോഷം നടത്തുന്നതിനെ ചൊല്ലി വര്‍ക്കല എസ്.എൻ കോളജിലെ മാനേജ്മെൻ്റും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ തര്‍ക്കം പൊലീസ് ഇടപെട്ട് പരിഹരിച്ചു. കോളേജിലെ ഈ വര്‍ഷത്തെ ഓണാഘോഷം ഡിപ്പാര്‍ട്ട്മെൻ്റ് തലത്തിൽ നടത്തിയാൽ മതിയെന്ന മാനേജ്മെൻ്റ് തീരുമാനമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. കോളേജിലെ മുഴുവൻ വിദ്യാര്‍ത്ഥികൾക്കുമായി ഒന്നിച്ച് ഓണാഘോഷ പരിപാടി വേണമെന്നും ശിങ്കാരിമേളം അടക്കം ഓണാഘോഷങ്ങളുടെ ഭാഗമാക്കണമെന്നും വിദ്യാര്‍ത്ഥികൾ ആവശ്യപ്പെട്ടു.
എന്നാൽ ഈ ആവശ്യം കോളേജ് പ്രിൻസിപ്പൽ നിരസിച്ചു. ഇതോടെ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ഇതോടെ പൊലീസ് സ്ഥലത്ത് എത്തുകയും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. മാനേജ്മെന്റ് വിദ്യാർത്ഥികളുമായി ചർച്ചക്ക് തയ്യാറാണെന്ന് പോലീസ് അറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ പിരിഞ്ഞു പോയി. എന്നാൽ പൊലീസ് നിര്‍ദേശ പ്രകാരം പിന്നീട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിൽ നിന്നും പ്രിൻസിപ്പൽ പിന്മാറിയതോടെ കാര്യങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി.
പ്രകോപിതരായ വിദ്യാര്‍ത്ഥികൾ പ്രിൻസിപ്പലിനെ തടഞ്ഞു വയ്ക്കുകയും ക്യാംപസിൻ്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. ഇതോടെ വര്‍ക്കല പൊലീസ് വീണ്ടും ക്യാംപസിൽ എത്തുകയും കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഒടുവിൽ പുറത്തു നിന്നുള്ളവര്‍ക്ക് പകരം ക്യാംപസിലെ വിദ്യാര്‍ത്ഥികളെ വച്ചു തന്നെ ശിങ്കാരിമേളം നടത്തി ഓണമാഘോഷിക്കാൻ തീരുമാനമായി. ഉപാധികളോടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ വിദ്യാര്‍ത്ഥികളും സമരത്തിൽ നിന്നും പിന്മാറി.