ബെംഗളൂരു∙ ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന ബെംഗളൂരു മലയാളികൾക്കായി സ്പെഷൽ ട്രെയിനുകൾ നേരത്തെ പ്രഖ്യാപിക്കണമെന്ന് കർണാടക –കേരള ട്രാവലേഴ്സ് ഫോറം(കെകെടിഎഫ്) ആവശ്യപ്പെട്ടു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ 4 മാസം മുൻപേ തീർന്നിരുന്നു. ഉത്സവ സമയങ്ങളിൽ തലേദിവസം മാത്രം പ്രഖ്യാപിക്കുന്ന ട്രെയിനുകൾ യാത്രക്കാർക്ക് ഉപകരിക്കുന്നില്ലെന്നു റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന് നൽകിയ നിവേദനത്തിൽ കെകെടിഎഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 25നും സെപ്റ്റംബർ 3നും ഇടയിൽ ഓടാൻ പാകത്തിലുള്ള സ്പെഷൽ ട്രെയിനുകൾ ഈ മാസം തന്നെ പ്രഖ്യാപിക്കണം. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരത് എക്സ്പ്രസ്, മൈസൂരുവിൽ നിന്ന് ബെംഗളൂരു, കോട്ടയം വഴി കൊച്ചുവേളിയിലേക്ക് ട്രെയിൻ, യശ്വന്ത്പുരയിൽ നിന്ന് പാലക്കാട് വഴി കണ്ണൂരിലേക്ക് ട്രെയിൻ എന്നീ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചതായി കെകെടിഎഫ് ജനറൽ കൺവീനർ ആർ.മുരളീധർ പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങളിൽ വില നിലവാര പട്ടിക പ്രദര്‍ശിപ്പിക്കണം
തിരുവനന്തപുരം | സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകൾ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം.
ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണം. പൊലീസിന്റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ ഫെഡും സിവില്‍ സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാല മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.