ബെംഗളൂരു: ആന്തല്ലൂരിൽ നിന്നും 15 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ.കാട്ടാക്കട സ്വദേശി എസ്.എസ് ജിതേഷിനെയാണ് കണ്ണൂർ തളിപ്പറമ്പ് പോലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ വീടിന് സമീപത്തെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി വളപട്ടണം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പ്രതി ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയതായി കണ്ടെത്തിയത് . തുടർന്ന് ബെംഗളൂരുവിലെത്തിയ തളിപ്പറമ്പ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പിലെത്തിച്ച് പ്രതി ജിതേഷിൻറെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ തട്ടിക്കൊണ്ടു പോകൽ, പോക്സോ വകുപ്പ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.