ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മൻസൂറെ ഖോജസ്തേ ബാഗർസാദെ (79) തിങ്കളാഴ്ച്‌ച അന്തരിച്ചു. ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഖമനയിക്കൊപ്പം ഇവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം കോമയിലായിരുന്ന ഇവർ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി ആണ് അവർ രക്തസാക്ഷിത്വം വരിച്ച വാർത്ത പുറത്തുവിട്ടത്. ശനിയാഴ്‌ച നടന്ന ഇതേ ആക്രമണത്തിൽ 86-കാരനായ ഖമനയിയും അദ്ദേഹത്തിന്റെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു. 1989 മുതൽ ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ഖമനയിയുടെ വിയോഗത്തിന് പിന്നാലെ ഭാര്യയുടെ മരണവും ഇറാനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുക യാണ്. മഷാദിലെ പ്രമുഖ വ്യവസായിയായിരുന്ന മുഹമ്മദ് ഇസ്മായിൽ ഖോജസ്തേയുടെ മകളാണ് മൻസൂറെ. 1964ലാണ് ഖമനയി-മൻസൂറെ വിവാഹിതരായത്. മുൻ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിംഗ് (ഐആർഐബി) ഡെപ്യൂട്ടി ഡയറക്ടർ ഹസ്സൻ ഖോജാസ്റ്റെ ബാഗർസാദെയുടെ സഹോദരി കൂടിയാണ്.ഖമനയിയും മൻസൂറെയും തമ്മിലുള്ള വിവാഹത്തിൽ ആറ് മക്കളാണുള്ളത്. പൊതുവേദികളിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഇവർ.