ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഇരയാകുന്ന ബലാത്സംഗക്കേസുകൾ (പോക്സോ) രജിസ്റ്റർചെയ്യുമ്പോൾ ഗർഭപരിശോധനയും നടത്തണമെന്ന് നിർദേശിച്ച് കർണാടക ഹൈക്കോടതി. പെൺകുട്ടിയുടെ ശാരീരിക-മാനസിക സ്ഥിതി കണക്കാക്കി ഗർഭച്ഛിദ്രം നടത്തുന്നത് സംബന്ധിച്ച് നേരത്തെ തീരുമാനമെടുക്കാൻ ഇത് സഹായിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനുള്ള നടപടി സ്വീകരിക്കാൻ ഡി.ഐ.ജി.ക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും നിർദേശം നൽകി.പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥർ വിവരം ശിശുക്ഷേമസമിതിയെയോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനെയോ അറിയിക്കണം.
പെൺകുട്ടിക്കും കുടുംബാംഗങ്ങൾക്കും കൗൺസലിങ് നൽകണം. നിയമം നൽകുന്ന സാധ്യതകൾ ബോധ്യപ്പെടുത്തണം.ഗർഭാവസ്ഥ തുടരുന്നതിനുള്ള മാർഗത്തെപ്പറ്റിയും അനന്തരഫലത്തെപ്പറ്റിയും ഗർഭം അലസിപ്പിക്കാനുള്ള മാർഗങ്ങളെപ്പറ്റിയും ബോധവത്കരിക്കണം. അലസിപ്പിക്കുന്ന ഭ്രൂണത്തിന്റെ സാംപിൾ ഡി.എൻ.എ. പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയക്കണമെന്നും കോടതി നിർദേശിച്ചു.ബെംഗളൂവിനടുത്തുള്ള 17-കാരിയുടെ 24 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജാണ് ഇക്കാര്യം നിർദേശിച്ചത്. ലൈംഗിക പീഡനത്തിനിരയായി ഗർഭംധരിച്ച പെൺകുട്ടി നൽകിയ ഹർജിയിലാണ് വിധി.
കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
ബസ് യാത്രികയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട കൊല്ലമുള വെണ്‍കുറിഞ്ഞി ഭാഗത്ത് സത്യവിലാസം വീട്ടില്‍ സുരേഷ് സമിത്രം എന്നയാളാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് വൈറ്റിലയിലേക്ക് കാഞ്ഞിരപ്പള്ളിയിലൂടെ പോകുന്ന കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ വച്ചായിരുന്നു സംഭവം.സംഭവത്തിന് പിന്നാലെ യുവതി പരാതിപ്പെട്ടു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.