ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ സന്യാസിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്. ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുക ശരണാരുവിനെതിരെയാണ് കർണാടക പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഹൈസ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് സന്യാസി പീഡിപ്പിച്ചത്.
ലിംഗായത്ത് മഠം നടത്തുന്ന സ്കൂളിലെ 15,16 വയസ്സുള്ള വിദ്യാര്‍ത്ഥിനികളെ മൂന്നര വര്‍ഷത്തോളം ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഹോസ്റ്റല്‍ വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ബെംഗളൂരു ആസ്ഥാനമായ എന്‍ജിഒയെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ശിശുസംരക്ഷണ സമിതി വഴി പൊലീസിനെ സമീപിച്ചതോടെ സന്യാസിക്കെതിരെ കേസെടുത്തു. എന്നാല്‍ ഇതുവരെയും സന്യാസിയെ കസ്റ്റിഡിയിലെടുത്തിട്ടില്ല. ഒളിവില്ലെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇറക്കിയത്.

കര്‍ണാടകത്തിലെ നിര്‍ണായക വോട്ടു ബാങ്കാണ് ലിംഗായത്ത്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ വലിയ അടുപ്പമാണ് മഠവുമായി പുലര്‍ത്തുന്നത്. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേ ലിംഗായത്ത് വിഭാഗത്തിലെ സന്യാസിക്ക് എതിരെ നടപടിക്ക് സര്‍ക്കാര്‍ തയാറാകുമോ എന്ന ചോദ്യം ബാക്കിയാണ്. ഇത് മുന്നിൽക്കണ്ട് ഉന്നത രാഷ്ട്രീയ-സാമുദായിക ബന്ധമുള്ള മഠത്തിലെ സന്യാസിയെ പൊലീസ് തന്നെയാണ് സംരക്ഷിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഗര്‍ഭാശയ ക്യാന്‍സറിനെതിരെയുള്ള വാക്സിന് ഇന്ത്യ ഇന്ന് പുറത്തിറക്കും
സെര്‍വിക്കല്‍ ക്യാന്‍സറിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിന് ഇന്ന് പുറത്തിറക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായണ് ‘ക്വാഡ്രിവാലന്റ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്'(quadrivalent human papillomavirus vaccine) വികസിപ്പിച്ചെടുത്തത്.
ജൂലൈയില്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ വാക്സിനേഷന് അനുമതി നല്‍കിയിരുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്സിന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഡല്‍ഹിയില്‍ പുറത്തിറക്കും. വാക്സിന് 85-90 ശതമാനം വരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 9-14 വയസ് വരെയുള്ള പെണ്‍കുട്ടികളില്‍ രണ്ട് ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതോടെ ഭാവിയില്‍ ഇന്ത്യയിലെ ക്യാന്‍സര്‍ രോഗികളായ സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയില്‍ വാക്സിന് നല്കി തുടങ്ങി 30 വര്‍ഷത്തിന് ശേഷം ഒരൊറ്റ സെര്‍വിക്കല്‍ രോഗികളും ഉണ്ടാവില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മൂന്ന് അര്‍ബുദങ്ങളില്‍ ഒന്ന് സെര്‍വിക്കല്‍ ക്യാന്‍സറാണ്. ഒരു വൈറസ് കാരണമാകുന്ന അപൂര്‍വ ട്യൂമറുകളില്‍ ഒന്നാണ് ഇത്. സ്ത്രീകളില്‍ വരുന്ന ഗര്‍ഭാശയ മുഖത്തിലെ ക്യാന്‍സറാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ലോകത്തിലെ അഞ്ചിലൊന്ന് കേസുകളും ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പ്രതിവര്‍ഷം 1.23 ലക്ഷം പുതിയ കേസുകളും 67,000 മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.