ബെംഗളൂരു: ഹുബ്ബള്ളിയില്‍ പോലീസ് സ്‌റ്റേഷനുനേരെ മുസ്ലീം സംഘടനകള്‍ നടത്തിയ ആക്രമണം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് മുഖ്യമന്ത്രി ബസവാരാജ് ബൊമ്മൈ.സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും എതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ നടപടികളും സ്വീകരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തു. എന്നിട്ടും അവര്‍ പ്രകോപനപരമായ രീതിയില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വന്ന് കലാപമുണ്ടാക്കി. ഇതൊരിക്കലും അംഗീകരിക്കാനാകാത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് മടിക്കില്ല.
ഇത്തരം മുസ്ലീം സംഘടനകള്‍ നിയമം കൈയിലെടുക്കരുത്. സംസ്ഥാനം ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും ബൊമ്മൈ പറഞ്ഞു. വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ല. ഈ സംഭവത്തെ ക്രമസമാധാന പ്രശ്‌നമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
കല്ലേറുണ്ടായത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കെജി ഹള്ളി, ഡിജെ ഹള്ളി കലാപത്തിന് സമാനമാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു. കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായത്. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.വാട്ട്‌സ്‌ആപ്പ് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം സംഘടനകള്‍ പോലീസ് സ്‌റ്റേഷന് ആക്രമിച്ചത്.
ശനിയാഴ്ച വൈകുന്നേരം ഹുബ്ബള്ളിയിലാണ് വാട്ട്‌സ്‌ആപ്പ് പോസ്റ്റിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായത്. നടപടി ആവശ്യപ്പെട്ട് ഓള്‍ഡ് ഹുബ്ബള്ളി പോലീസ് സ്‌റ്റേഷനു മുന്നില്‍ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ തടിച്ചുകൂടിയവരാണ് പോലീസ് സ്‌റ്റേഷന് ആക്രമിച്ചത്.
ശനിയാഴ്ച അര്‍ധരാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മോര്‍ഫ് ചെയ്ത പോസ്റ്റിന്റെ പേരില്‍ പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും കല്ലെറിയുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ കര്‍ണാടകയിലെ ഹുബ്ബള്ളി പോലീസ് നിയന്ത്രണത്തിലാണ്.
അക്രമത്തെത്തുടര്‍ന്ന് 40 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.ന്യൂനപക്ഷ സമുദായത്തിന്റെ പുണ്യസ്ഥലത്തിന് മുകളില്‍ ഭഗവത് ധ്വജിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ സഹിതമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെയാണ് ജനങ്ങള്‍ അക്രമം അഴിച്ചുവിട്ടത്.
സംഭവത്തില്‍ പോലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 12 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി, സമാധാനം നിലനിര്‍ത്താന്‍ പോലീസ് കമ്മീഷണര്‍ ലാഭു റാം നേതാക്കളുമായി ചര്‍ച്ച നടത്തി.