Home Featured അഞ്ചുവര്‍ഷത്തിനുള്ളില്‍ 25,000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ കര്‍ണാടക

അഞ്ചുവര്‍ഷത്തിനുള്ളില്‍ 25,000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ കര്‍ണാടക

ബംഗളൂരു: അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 25,000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ കര്‍ണാടക സര്‍ക്കാര്‍.ഇതിനായി ആവിഷ്‌കരിച്ച കര്‍ണാടക സ്റ്റാര്‍ട്ടപ്പ് നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിര്‍മിത ബുദ്ധി, വൈദ്യുതി വാഹനങ്ങള്‍, റോബോട്ടിക്‌സ്, ഡ്രോണ്‍ സാങ്കേതിക വിദ്യ എന്നീ മേഖലകള്‍ക്കായിരിക്കും ഊന്നല്‍. ബംഗളൂരു നഗരത്തിന് പുറത്തുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇത്തരം സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന് ഐ.ടി, ബി.ടി മന്ത്രി അശ്വത് നാരായണ്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂറുകോടി രൂപയുടെ ധനസഹായം നല്‍കും. പുതിയ ആശയങ്ങളവതരിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇവ സ്റ്റാര്‍ട്ടപ്പുകളാക്കി മാറ്റാനുള്ള സാമ്ബത്തിക സഹായം ലഭ്യമാക്കും. വിവിധ മേഖലകളിലെ ഐ.ടി പാര്‍ക്കുകളിലും ഇന്‍ക്യുബേഷന്‍ സെന്ററുകളിലും സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനവും ഒരുക്കും.

നിലവില്‍ ബംഗളൂരുവിലാണ് സംസ്ഥാനത്തെ ഐ.ടി മേഖല കേന്ദ്രീകരിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക്, മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നഗരത്തിന്റെ വികസനത്തെ പിന്നോട്ടുവലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മൈസൂരു ഉള്‍പ്പെടെയുള്ള ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആയിത്തറ കമ്പനിക്കുന്നിൽ പുലി*

കൂത്തുപറമ്പ് ആയിത്തറ കമ്പനിക്കുന്നിൽ റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ടതായുള്ള വിവരത്തെ തുടർന്ന് വനം വകുപ്പ് അധികൃതരും പോലീസും തിരച്ചിൽ നടത്തി. വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് റബ്ബർ ടാപ്പിങ്ങിനിടെ പ്രദേശവാസിയായ ഊരക്കാട്ട് ജോസും ഭാര്യ കുഞ്ഞുമോളും പുലിയെ കണ്ടത്.

ഏകദേശം ഇരുപത് മീറ്ററോളം ദൂരത്തുനിന്ന്‌ ഉച്ചത്തിൽ മുരണ്ടു കൊണ്ട് പതിയെ നടന്ന് നീങ്ങുന്ന പുലിയെ ടോർച്ചിന്റെ വെളിച്ചത്തിൽ കണ്ടതായി ഇരുവരും പറഞ്ഞു. തുടർന്ന് തൊട്ടടുത്തുള്ള മകളുടെ വീട്ടിലെത്തി വിവരം അറിയിക്കുക ആയിരുന്നു. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തി.വനത്തിൽ കണ്ടത് പുലി തന്നെയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

പ്രദേശവാസി നൽകിയ വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം അയ്യല്ലൂരിൽ കണ്ട പുലിയാകാം ഇവിടെ എത്തിയതെന്നാണ് കരുതുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) കെ.ടി അനീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി സിജേഷ്, എം ജിതിൻ, വാച്ചർ വിബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group