Home Featured ബെംഗളൂരു ദുരന്തം; കേസിൽ അമിക്കസ് ക്യൂറിയെ നിയമിക്കാനൊരുങ്ങി ഹൈക്കോടതി

ബെംഗളൂരു ദുരന്തം; കേസിൽ അമിക്കസ് ക്യൂറിയെ നിയമിക്കാനൊരുങ്ങി ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അമിക്കസ് ക്യൂറിയെ നിയമിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു. ദുരന്തമുണ്ടാക്കിയ സാഹചര്യങ്ങളെക്കുറിച്ച് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ച സർക്കാർ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തു. അന്വേഷണത്തിൽ സുതാര്യത പുലർത്തണമെന്ന് കോടതി നിർദേശിച്ചതിനെ തുടർന്ന് അടുത്ത ആഴ്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ ശശികിരൺ ഷെട്ടി അറിയിച്ചു. അന്വേഷണം നേരിടുന്ന കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, ആർസിബി, ഇവന്റ് മാനേജ്മെന്റ് കമ്പനി, ഡിഎൻഎ എന്റർടെയ്ൻമെന്റ് എന്നിവരെ കേസിൽ കക്ഷി ചേർത്ത് കോടതി നോട്ടീസ് അയച്ചു. 23ന് കേസ് വീണ്ടും പരിഗണിക്കും.

ഇതിനിടെ ആർസിബി, ഡിഎൻഎ ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് പോലുള്ള കർശന നടപടികൾ പാടില്ലെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. നേരത്തെ അറസ്റ്റിലായ ആർസിബി മാർക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സൊസാലെയും ഡിഎൻഎ വൈസ് പ്രസിഡന്റ് സുനിൽ മാത്യുവും ഉൾപ്പെടെ 4 പേർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസിനെ ചോദ്യം ചെയ്തുള്ള ഇരു കമ്പനികളുടെയും ഹർജി ജൂലൈ 8ന് വീണ്ടും പരിഗണിക്കും. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ കിരീട വിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിന് മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്11 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

അതേസമയം, ബെംഗളൂരു വെസ്റ്റ് അഡീഷണൽ കമ്മീഷണറായിരുന്ന വികാഷ് കുമാർ വികാഷിനെ ദുരന്തവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത നടപടിയിൽ, കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ബി.ദയാനന്ദയ്ക്കൊപ്പം സസ്പെൻഷനിലായ 4 ഉദ്യോഗസ്ഥരിൽ ഒരാളാണ് വികാഷ്. ഇദ്ദേഹത്തിനായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതല.

You may also like

error: Content is protected !!
Join Our WhatsApp Group