ബെംഗളൂരു: കർണാടകയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ക്ക് മഹാത്മാഗാന്ധിയുടെ പേര് നല്‍കാൻ തീരുമാനിച്ച് കർണാടക സർക്കാർ.ഫ്രീഡം പാർക്കില്‍ നടന്ന പ്രതിഷേധ റാലിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കർണാടകയുടെ ചുമതലയുള്ളതുമായ രണ്‍ദീപ് സിംഗ് സുർജേവാലയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരം പുതിയ ഗ്രാമീണ തൊഴില്‍ പദ്ധതിയായ ‘വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീണ്‍) (VB-G RAM G)’ എന്നാക്കി മാറ്റിയതിനെതിരെയാണ് പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചത്. ഗ്രാമീണ ജനതയ്ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന മഹാത്മാഗാന്ധിയുടെ പേരിലുള്ള നിയമത്തില്‍ മാറ്റം വരുത്തുന്നത് പാവപ്പെട്ടവർക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഗവർണർ തവാർചന്ദ് ഗെലോട്ടിന് നിവേദനം സമർപ്പിക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ ലോക് ഭവനിലേക്ക് മാർച്ച് ചെയ്യാനൊരുങ്ങവെയാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് മഹാത്മാഗാന്ധിയുടെ പേര് നല്‍കണമെന്ന തന്റെ ആശയം സുർജേവാല പരസ്യമാക്കുകയും തന്റെ നിർദ്ദേശം പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അത് പെട്ടെന്ന് അംഗീകരിച്ചു.കർണാടകയിലെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും മഹാത്മാഗാന്ധിയുടെ പേര് നല്‍കുമെന്ന് ഞങ്ങള്‍ തീരുമാനിച്ചതായി ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗാന്ധിജിയുടെ പേര് ശാശ്വതമാക്കുന്നതിനാണ് ഞങ്ങളുടെ പാർട്ടി ഫ്രീഡം പാർക്കില്‍ ഈ തീരുമാനം എടുത്തത്. വരും ദിവസങ്ങളില്‍ എല്ലാ പഞ്ചായത്തുകളും മഹാത്മാഗാന്ധി ഗ്രാമപഞ്ചായത്ത് എന്നറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.