Home Featured ‘കര്‍ണാടകയില്‍ ഹിജാബ് ധരിച്ചതിന് കോളജിനകത്തേക്ക് വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി; ആരും അവരുടെ മതം ആചരിക്കാന്‍ സ്കൂളില്‍ വരേണ്ടന്ന് അരഗ ജ്ഞാനേന്ദ്ര; എല്ലാവര്‍ക്കും ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നത് ഇന്‍ഡ്യയുടെ ശക്തിയാണെന്ന് ശശി തരൂര്‍; പ്രതിഷേധം വ്യാപകം

‘കര്‍ണാടകയില്‍ ഹിജാബ് ധരിച്ചതിന് കോളജിനകത്തേക്ക് വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി; ആരും അവരുടെ മതം ആചരിക്കാന്‍ സ്കൂളില്‍ വരേണ്ടന്ന് അരഗ ജ്ഞാനേന്ദ്ര; എല്ലാവര്‍ക്കും ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നത് ഇന്‍ഡ്യയുടെ ശക്തിയാണെന്ന് ശശി തരൂര്‍; പ്രതിഷേധം വ്യാപകം

ബെംഗ്ളുറു:  കര്‍ണാടക ഉഡുപിയിലെ ഗവ. പി യു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് കോളജിനകത്തേക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര.

സ്‌കൂളുകളില്‍ ഹിജാബോ കാവി ഷാളോ ധരിക്കേണ്ടെന്നും നിര്‍ദേശിച്ച യൂനിഫോം മാത്രമേ ധരിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.

ഹിജാബ് ധരിച്ച വിദ്യാര്‍ഥികളോടുള്ള എതിര്‍പ്പെന്ന നിലയില്‍ കാവി ഷാള്‍ ധരിച്ച വിദ്യാര്‍ഥികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ‘ആരും അവരുടെ മതം ആചരിക്കാന്‍ സ്കൂളില്‍ വരരുത്’ എന്ന് അദ്ദേഹം പറഞ്ഞു. മൗലിക സംഘടനകളെ നിരീക്ഷിക്കാനും ഐക്യം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ മറികടന്ന് എല്ലാവരും ഒന്നാണെന്ന വികാരം വളര്‍ത്തിയെടുക്കണമെന്ന് ജ്ഞാനേന്ദ്ര പറഞ്ഞു. ക്ഷേത്രങ്ങള്‍, പള്ളികള്‍, പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങളില്‍ മതപരമായ ആചാരങ്ങള്‍ പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, വിദ്യാര്‍ഥികള്‍ക്ക് ഏകത്വബോധം ഉണ്ടായിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് ദേശീയ ഐക്യത്തിന്റെയും അഖണ്ഡതയുടെയും സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള അകാഡെമിക് അന്തരീക്ഷം ഉണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച കുന്താപുരം ഗവ. പി യു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ഥിനികളെ കോളജ് ക്യാംപസിലേക്ക് പ്രവേശിക്കുന്നത് അധികൃതര്‍ തടഞ്ഞിരുന്നു. കോളേജ് ഗേറ്റിന് മുന്നില്‍ പ്രിന്‍സിപല്‍ രാമകൃഷ്ണ തന്നെ വിദ്യാര്‍ഥിനികളെ നേരിട്ട് തടഞ്ഞുനിര്‍ത്തി. ഹിജാബ് ധരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഒരു സംഘം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് ക്ലാസുകളില്‍ എത്തി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടര്‍ചയായാണ് വ്യാഴാഴ്ച സംഭവങ്ങള്‍ അരങ്ങേറിയത്.

അതേസമയം പെട്ടെന്ന് ഹിജാബ് ധരിക്കുന്നത് എന്തുകൊണ്ട് നിരോധിച്ചുവെന്ന് വിദ്യാര്‍ഥിനികള്‍ ചോദിച്ചു. മുമ്ബ് അത്തരം നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏറെ നാളായി ഹിജാബ് ധരിച്ചാണ് കോളജില്‍ വരുന്നതെന്നും തങ്ങളെ അതിന് അനുവദിക്കണമെന്നും വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുന്താപുരം എംഎല്‍എയുമായ ഹലാഡി ശ്രീനിവാസ് ഷെട്ടിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാമകൃഷ്ണ വിദ്യാര്‍ഥിനികളോട് പറഞ്ഞു. ബിജെപി നേതാവ് കൂടിയാണ് ശ്രീനിവാസ് ഷെട്ടി.

അതിനിടെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയും കോണ്‍ഗ്രസ് എംപി ശശി തരൂരും ആഞ്ഞടിച്ചതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ‘ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ എന്നത് മറ്റൊരു പൊള്ളയായ മുദ്രാവാക്യമാണ്. വേഷം എന്നൊരു കാരണത്താല്‍ മാത്രം മുസ്‍ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുകയാണ്. മുസ്ലിം അരികുവല്‍ക്കരണത്തിന് നിയമസാധുത നല്‍കുന്നത് ഗാന്ധിയുടെ ഇന്‍ഡ്യയെ ഗോഡ്‌സെയുടെ ഇന്‍ഡ്യയാക്കാനുള്ള അടുത്തൊരു ചുവടുവയ്പ്പ് കൂടിയാണ്’ – മെഹബൂബ ട്വീറ്റ് ചെയ്തു.

എല്ലാവര്‍ക്കും ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നത് ഇന്‍ഡ്യയുടെ ശക്തിയാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ഹിന്ദുക്കളുടെ നെറ്റിയിലെ പൊട്ടിനെക്കുറിച്ചും ക്രിസ്ത്യാനികളുടെ കുരിശിനെക്കുറിച്ചുമെല്ലാം എന്താണ് അഭിപ്രായം? കുട്ടികളെ കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. അവരെ പഠിക്കാനും സ്വന്തമായി തീരുമാനമെടുക്കാനും അനുവദിക്കണമെന്നും വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ തടയുന്ന വിഡിയോ പങ്കുവച്ച്‌ തരൂര്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group