
ബെംഗളൂരു : ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ദ് കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ നികുതി ഒഴിവാക്കിയതിനു പിന്നാലെ, സാമാജികർക്കായി സൗജന്യ ഷോ നടത്തുക കൂടി ചെയ്ത് സിനിമാ രാഷ്ട്രീയം’ ഏറ്റെടുത്തിരിക്കുകയാണു കർണാടക സർക്കാർ. കേന്ദ്രമന്ത്രിയും ധാർവാഡ് എംപിയുമായ പ്രഹ്ലാദ് ജോഷിയാകട്ടെ, 5 ദിവസം 2 ഷോകൾ വീതം “സ്പോൺസർ ചെയ്തിട്ടുമുണ്ട്.
ചൊവ്വ്വാഴ്ച രാവിലെ സഭ ചേർന്നപ്പോഴാണു വൈകിട്ട് നഗരത്തിലെ മൾട്ടിപ്ലെക്സിൽ നടക്കുന്ന ഷോയ്ക്ക് ഭരണപക്ഷം എല്ലാവരെയും ക്ഷണിച്ചത്. കശ്മീരി പണ്ഡിറ്റുകൾക്കെതിരെ ഉണ്ടായ അക്രമങ്ങളെ ഊതിപ്പെരുപ്പിച്ചു കാണിക്കുന്ന സിനിമ വാസ്തവവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ബി.കെ.ഹരിപ്രസാദ് ആരോപിച്ചു.
ഗുജറാത്ത് കലാപം ചിത്രീകരിച്ചിട്ടുള്ള പർസാനിയ പോലെയു ഉള്ള സിനിമകളും ഇങ്ങനെ സർക്കാർ ചെലവിൽ കാണിക്കുമോ? സാമാജികർ ഏതു സിനിമ കാണണമെന്ന് കൗൺസിലാണോ തീരുമാനിക്കുന്നത്? എന്നു ചോദിച്ച അദ്ദേഹം. സിനിമയിലൂടെ രാഷ്ട്രീയ അജൻഡ നടപ്പാക്കുകയാണെന്നു കുറ്റപ്പെടുത്തി. ബജറ്റിനെക്കുറിച്ചുള്ള നിർണായക ചർചകൾ ഒഴിവാക്കി എല്ലാവരും സിനിമയ്ക്കു പോകണമെന്നാണോ ആവശ്യമെന്ന് കോൺഗ്രസ് അംഗം സലീം അഹമ്മദ് പരിഹസിച്ചു. താൽപര്യമുള്ളവർ കണ്ടാൽ മതിയെന്നായിരുന്നു ബിജെപിയുടെ മറുപടി.