ജോലിക്കിടയില്‍ മരിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം മൂന്ന് ലക്ഷം രൂപയില്‍നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തി കര്‍ണാടക ആര്‍.ടി.സി.ഏഴ് ലക്ഷം രൂപയാണ് ഫാമിലി വെല്‍ഫെയര്‍ പദ്ധതി പ്രകാരം അധികമായി ലഭിക്കുക. ജീവനക്കാരുടെ അപകടമരണ ഇൻഷുറൻസ് ഒരു കോടിയാക്കി കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയിരുന്നു. പദ്ധതിയിലേക്ക് ജീവനക്കാര്‍ പ്രതിമാസം നല്‍കുന്ന വിഹിതം നൂറു രൂപയില്‍നിന്ന് 200 രൂപയാക്കുകയും ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കർണാടക കോണ്‍ഗ്രസ്
അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും കെ.പി.സി.സി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.കഴിഞ്ഞ ദിവസങ്ങളിലായി വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനകള്‍ നടത്തിയിരുന്നു. ഉടൻ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകും എന്നതടക്കമുള്ള പ്രസ്താവനകളാണ് വന്നത്. ഇതോടെയാണ് ബുധനാഴ്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ബംഗളൂരുവില്‍ അടിയന്തര സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.
ചില മന്ത്രിമാരും എം.എല്‍.എമാരും പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ മുഖ്യമന്ത്രിയോടോ കെ.പി.സി.സി പ്രസിഡന്റിനോടോ ആണ് പറയേണ്ടത്.പൊതുജനമധ്യത്തില്‍ പാടില്ല. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാൻ പ്രസിഡന്റിന് കര്‍ശന നിര്‍ദേശം നല്‍കിയതായും സുര്‍ജേവാല യോഗത്തിനു ശേഷം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ നടത്താനുള്ള സന്ദര്‍ഭമാണിത്. കോണ്‍ഗ്രസ് സംസ്ഥാനത്ത് നടപ്പാക്കിയ ജനക്ഷേമ പദ്ധതികളടക്കം മുൻനിര്‍ത്തിയാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുചോദിക്കുകയെന്നും വൻവിജയം നേടുമെന്നും നേതാക്കള്‍ പറഞ്ഞു.
20ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ നേടും. സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക 15 ദിവസങ്ങള്‍ക്കുള്ളില്‍ തയാറാക്കാൻ മുഖ്യമന്ത്രിയോടും കെ.സി.സി പ്രസിഡന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ജില്ല കമ്മിറ്റികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പട്ടിക തയാറാക്കുമെന്നും സുര്‍ജേവാല പറഞ്ഞു.