ബെംഗളൂരു: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള കർണാടക ആർ.ടി.സി.യുടെ ആഡംബര ഫ്ലൈ ബസിന്റെ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള സർവീസ് വൈകുന്നു. കുടക്, മൈസൂരു എന്നിവിടങ്ങളിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് നടത്താൻ രണ്ടുവർഷംമുമ്പാണ് കർണാടക ആർ.ടി.സി. തീരുമാനിച്ചത്.ഈ ഭാഗങ്ങളിലുള്ളവർക്ക് ബെംഗളൂരു വിമാനത്താവളത്തേക്കാൾ അടുത്തുള്ളത് കണ്ണൂർ വിമാനത്താവളമാണ്. കേരളത്തിന്റെ അനുകൂലനിലപാട് ലഭിക്കാത്തതാണ് സർവീസ് വൈകാൻ കാരണമെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു.വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യംവെച്ചുള്ളതാണ് സർവീസ്.
സ്റ്റോപ്പുകൾ കുറവായതിനാൽ വേഗത്തിൽ ലക്ഷ്യത്തിലെത്താം.കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈ ബസ് വേണമെന്നാവശ്യപ്പെട്ട് കുടക് പാസഞ്ചേഴ്സ് ഫോറം കർണാടക ആർ.ടി.സി.ക്ക് കത്തയച്ചിരുന്നു.ഫ്ലൈ ബസ് സർവീസ് വേണമെന്ന് വിമാനത്താവളം അധികൃതരും കർണാടക ആർ.ടി.സി.യോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റൂട്ട് സർവേ ഉൾപ്പെടെ നടത്തി സർവീസ് നടത്താനുള്ള സമ്മതം കർണാടകം അറിയിച്ചതാണ്. എന്നാൽ, സർവീസ് സംബന്ധിച്ച് കേരളവുമായി കരാറിലെത്താൻ സാധിച്ചില്ല. കണ്ണൂരിലേക്ക് നിലവിലുള്ള ബസുകളുടെ പെർമിറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ സാധിക്കില്ല.ഈ റൂട്ടിൽ ഫ്ളൈ ബസ് വന്നാൽ വിരാജ്പേട്ട്, മടിക്കേരി, ഗോണികുപ്പ, കുശാൽനഗർ തുടങ്ങിയ സ്ഥലങ്ങളിലുള്ള യാത്രക്കാർക്ക് സൗകര്യപ്രദമായി കണ്ണൂർ വിമാനത്താവളത്തിലെത്താം.
പൈലറ്റിനെ മര്‍ദ്ദിച്ചയാള്‍ ഇനി പറക്കേണ്ട, യാത്രാവിലക്കിന് സാധ്യത; ശക്തമായ പ്രതികരണവുമായി കേന്ദ്ര വ്യോമയാന മന്ത്രി
ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വച്ച് പൈലറ്റിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാവാൻ സാധ്യത.ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന് ആണ് പൈലറ്റ് അനൂപ് കുമാറിനെ മര്‍ദ്ദിച്ചത്. ഇദ്ദേഹം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരനായ സഹില്‍ കതാരിയയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിമാനത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി ഇന്‍ഡിഗോ ആഭ്യന്തര കമ്മിറ്റിക്ക് രൂപം നല്കി. യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കര്‍ശനമായ നടപടി യാത്രക്കാരനെതിരെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയില്‍ നിന്ന് ഗോവയ്ക്കുള്ള ഇന്‍ഡിഗോ 6E2175 വിമാനം വൈകുമെന്ന അറിയിപ്പ് നല്‍കുന്നതിനിടെയാണ് യാത്രക്കാരന് കോ-പൈലറ്റിനെ മര്‍ദ്ദിച്ചത്.സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി ജ്യോതിരാദിത്യസിന്ധ്യയും രംഗത്തെത്തി. വിമാനത്തില്‍ വെച്ചുള്ള ഇത്തരം അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും നിലവിലെ നിയമങ്ങള്‍ അനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും സിന്ധ്യ പറഞ്ഞു. യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കാനായി എല്ലാവരും പരിശ്രമിക്കുകയാണെന്നും ഈ സമയത്ത് എല്ലാ യാത്രക്കാരും അതുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.അതേസമയം ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുകയാണ്.
തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് രണ്ട് ദിവസം കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ശനിയാഴ്ച വരെ മൂടല്‍മഞ്ഞ് തുടരുമെന്നും ഐ.എം.ഡി. പറഞ്ഞു. മൂടല്‍മഞ്ഞ് കാരണം മതിയായ ദൃശ്യപരിധി ഇല്ലാത്തതിനാല്‍ ഡല്‍ഹിയില്‍ നിന്ന് പോകുന്നതും ഡല്‍ഹിയിലേക്ക് വരുന്നതുമായ നിരവധി വിമാനങ്ങളാണ് ഇന്നും മണിക്കൂറുകളോളം വൈകിയത്.