കാസർകോട് ജില്ലയിലെ റാണിപുരം ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാൻ പോയ മംഗളൂരു സൂറത്ത്കല്‍ കർണാടക എൻ.ഐ.ടി വിദ്യാർഥികള്‍ സഞ്ചരിച്ച കാർ പെരുത്തടിയിലുണ്ടായ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു.മൂന്നുപേർക്ക് പരിക്കേറ്റു. കർണാടക റയ്ചൂർ സ്വദേശി സഹീറുദ്ദീന്റെ മകൻ അരീബുദ്ദീനാണ് (21) മരിച്ചത്. പരിക്കേറ്റവരെ പൂടംകല്ല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് എൻജിനീയറിങ് വിദ്യാർഥികള്‍ സഞ്ചരിച്ച ആള്‍ട്ടോ കാർ ശനിയാഴ്ച നിയന്ത്രണം വിട്ട് പെരുതടി അങ്കണവാടിക്കു സമീപം വെള്ളച്ചാലിലേക്ക് മറിയുകയായിരുന്നു.
ജനലിലൂടെ തല പുറത്തേക്കിട്ട് വിഡിയോ ചിത്രീകരിക്കുകയായിരുന്ന അരീബുദ്ദീന്റെ മുഖം കാർ മറിഞ്ഞപ്പോള്‍ മതിലിലും വെള്ളച്ചാലിലും അമർന്ന് ഞെരുങ്ങിയതായി ആശുപത്രിയില്‍ കഴിയുന്ന വിദ്യാർഥികള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.