ബെംഗളൂരു: കർണാടകയിലെ സിദ്ധരാമയ്യ സർക്കാരില്‍ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് മുപ്പതോളം കോണ്‍ഗ്രസ് എം എല്‍ എമാർ ഹൈക്കമാൻഡിനെ കാണാൻ ഡല്‍ഹിയിലേക്ക്.മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ടും പുതിയ മുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് സമ്മർദ്ദം ചെലുത്തിയുമാണ് മുതിർന്ന എം എല്‍ എമാരുടെ ഈ നീക്കം.കഴിഞ്ഞ മാർച്ചില്‍ നടന്ന ഒരു വിരുന്നിനിടെ എം എല്‍ എമാർ നടത്തിയ തന്ത്രപരമായ ചർച്ചകള്‍ക്ക് പിന്നാലെയാണ് ഈ ഡല്‍ഹി യാത്ര. തിങ്കളാഴ്ച എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുല്‍ ഗാന്ധി എന്നിവരെ കാണാനാണ് ഇവരുടെ തീരുമാനം. മൂന്നും നാലും തവണ മന്ത്രിമാരായവരെ മാറ്റി നിർത്തി ഇതുവരെ അവസരം ലഭിക്കാത്ത മുതിർന്ന അംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
രണ്ട് വർഷത്തിന് ശേഷം മറ്റുള്ളവർക്ക് അവസരം നല്‍കാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ഉറപ്പ് നല്‍കിയിരുന്നതായി എം എല്‍ എ അശോക് പട്ടൻ വ്യക്തമാക്കി.എന്നാല്‍ മൂന്ന് വർഷം പിന്നിട്ടിട്ടും പുനഃസംഘടന നടക്കാത്ത സാഹചര്യത്തിലാണ് എം എല്‍ എമാർ കൂട്ടമായി ഹൈക്കമാൻഡിനെ സമീപിക്കുന്നത്.ഏകദേശം 25 മന്ത്രിസ്ഥാനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള വിപുലമായ അഴിച്ചുപണിയാണ് ഇവർ ലക്ഷ്യമിടുന്നത്. കെ സി വേണുഗോപാല്‍, രണ്‍ദീപ് സുർജേവാല തുടങ്ങിയ മുതിർന്ന നേതാക്കളെയും സംഘം സന്ദർശിച്ചേക്കും. ഇതില്‍ വിവാദപരമായ ഒന്നുമില്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എം എല്‍ എമാർ കൂട്ടിച്ചേർത്തു.