Home Featured പരിസ്ഥിതി ലോല മേഖല: കർണാടക എംഎൽഎമാർ സമരത്തിന്; കേന്ദ്രമന്ത്രിയെ കാണും

പരിസ്ഥിതി ലോല മേഖല: കർണാടക എംഎൽഎമാർ സമരത്തിന്; കേന്ദ്രമന്ത്രിയെ കാണും

ബെം​ഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ ഏറ്റവും പുതിയ കരട് വിജ്ഞാപനത്തിൽ എതിർപ്പുമായി കർണാടക സർക്കാർ. വിഷയത്തിൽ കർണാടക എംഎൽഎമാർ പ്രതിഷേധവുമായി രം​ഗത്തെത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ എംഎൽഎമാർ കേന്ദ്രമന്ത്രിയെ കാണും. പുതിയ കരട് വിജ്ഞാപനത്തിനെതിരെ കക്ഷിഭേദമില്ലാതെ നിയമപോരാട്ടം നടത്താൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര മന്ത്രിയെ കാണും.

തിങ്കളാഴ്ച ബംഗളൂരുവിൽ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വിളിച്ചുചേർത്ത മലയോര മേഖലയിലെ നിയമസഭാംഗങ്ങളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ 46,832 ചതുരശ്ര കിലോമീറ്റർ ഇഎസ്‌എയുടെ മൊത്തം വിസ്തൃതിയിൽ 20,668 ചതുരശ്ര കിലോമീറ്റർ പ്രദേശം കർണാടകയിലാണ്. കർണാടകയിലെ 10 ജില്ലകളിലെ 1,572 വില്ലേജുകൾ ഇഎസ്എയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പരിധിയിൽ വരുന്നവയാണ്. 

തിങ്കളാഴ്ചത്തെ യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സ്പീക്കർ വിശ്വേശ്വര ഹെഗ്‌ഡെ കാഗേരി, മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് എന്നിവരും പ്രമുഖ പാർട്ടികളിൽ നിന്നുമുള്ള നിരവധി നേതാക്കന്മാരും എംഎൽഎമാരും പങ്കെടുത്തു. വിജ്ഞാപനത്തിൽ ഉചിതമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുരിതബാധിത മേഖലയിലെ നിയമസഭാംഗങ്ങളുടെയും എംപിമാരുടെയും ഒരു സംഘം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് മാധ്യമപ്രവർത്തകരെ അറിയിച്ചു. കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം ഒരു മാറ്റവുമില്ലാതെ അംഗീകരിച്ചാൽ പശ്ചിമഘട്ടത്തിലെ ഗ്രാമപ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമാകുമെന്നും അതുകൊണ്ടുതന്നെ വിജ്ഞാപനത്തിനെതിരെ സമരം നടത്തുമെന്നും കർണാടക ആഭ്യന്തരമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group