ബംഗളുരു: ഭക്ഷണത്തിനൊപ്പം ആഴ്ചയിൽ 3 ദിവസം മുട്ട നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ലിംഗായത്ത് സംഘടനകൾ രംഗത്ത്. മുട്ട നൽകിയാൽ സ്കൂളുകൾ മിലിറ്ററി ഹോട്ടലുകൾക്കു സമാനമാകുമെന്നു ലിംഗായത്ത് സന്യാസി ചന്നബസവാനന്ദ പറഞ്ഞു. ഇതിനു പകരം ധാന്യങ്ങളും പയറുവർഗങ്ങളും നൽകണം. മുട്ട നൽകാ നുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നു ചന്നബവാനന്ദ പറഞ്ഞു.കുട്ടികളിലെ പോഷകാഹാരക്കുറവിനു പരിഹാരമായി ബിദർ, റായ്ച്ചൂർ, കലബുറഗി, യാദ്ഗിർ, കൊപ്പാൾ, ബെള്ളാരി, വിജയപുരം ജില്ലകളിലെ സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിനൊപ്പം മുട്ട നൽകാൻ ഒരാഴ്ച മുൻപാണ് സർക്കാർ തീരുമാനമെടുത്തത്.
മുട്ട ഇഷ്ടമില്ലാത്തവർക്കു പഴം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ ബസവദൾ, ലിംഗായത്ത് ധർമ മഹാസഭ,ബസവ മണ്ഡപ, രാഷ്ട്രീയ ബസവദൾ തുടങ്ങി ലിംഗായത്തിലെ വിവിധ സംഘടനകൾ നീക്കത്തെ എതിർത്തു രംഗത്തെത്തി. അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുട്ട നൽകാനുള്ള തീരുമാനം പിൻവലിക്കരുതെന്ന് ഒട്ടേറെ സംഘടനകളും രാഷ്ട്രീയ നേതാക്കളും സർക്കാരിനോട് ആവശ്യപ്പെട്ടു. ലിംഗായത്തിലെ ചില സംഘടനകളും ഇക്കൂട്ടത്തിലുണ്ട്. സസ്യാഹാരം കഴിക്കുന്ന വിദ്യാർഥികൾക്കു പഴം കഴിക്കാമെന്നതിനാൽ മുട്ട നൽകുന്നതിനെ എതിർക്കേണ്ടതില്ലെന്നു ജാഗതിക് ലിംഗായത്ത് മഹാസഭ പ്രതികരിച്ചു.