ബെംഗളൂരു: നികുതി അടയ്ക്കാതെ കർണാടക റോഡുകളിൽ ഓടുന്ന അന്യസംസ്ഥാന രജിസ്ട്രേഷനുകളിലുള്ള വാഹനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി സംസ്ഥാന ഗതാഗത വകുപ്പ്. ഒരു വർഷത്തിലേറെയായി നികുതി അടയ്ക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടി. നികുതി അടക്കാത്ത കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങൾക്കുൾപ്പെടെയാണ് ഇതോടെ പൂട്ട് വീഴുക.
ഇത്തരത്തിൽ പിടിച്ചെടുത്ത മുഴുവൻ വാഹനങ്ങളിൽ നിന്നുമായി പ്രതിവർഷം 3 മുതൽ 5 കോടി രൂപ വരെ നികുതിയും പിഴയും ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്രൈവ് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഗതാഗത വകുപ്പിന് കീഴിലെ എൻഫോഴ്സസ്മെന്റ് വിഭാഗത്തിലെ 40 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന 10 ടീമുകൾ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 28 ഹൈ-എൻഡ് കാറുകൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ബിഎംഡബ്ല്യു, പോർഷെ, മെഴ്‌ിഡസ് ബെൻസ്, ഓഡി, റേഞ്ച് റോവർ എന്നിവയാണ് പിടിച്ചെടുത്തിരുന്നത്. എന്നാൽ ഇവയൊന്നും കൃത്യമായ നികുതി അടച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കർണാടകയിലെ ഉയർന്ന വാഹന നികുതി ഒഴിവാക്കാൻ സംസ്ഥാനത്തുള്ളവർ, മറ്റ് സംസ്ഥാനങ്ങളിലും പുതുച്ചേരി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും തങ്ങളുടെ ഹൈ-എൻഡ് കാറുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 20 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകൾക്ക് കർണാടകയിൽ 18 ശതമാനം നികുതി നൽകേണ്ടിവരുമ്പോൾ, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വളരെ കുറവാണ്. മോട്ടോർ വാഹന നിയമപ്രകാരം, കാറുകൾ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുകയും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് 12 മാസത്തിൽ കൂടുതൽ അവിടെ ഉപയോഗിക്കുകയും ചെയ്താൽ, യഥാർത്ഥ രജിസ്ട്രേഷൻ അതോറിറ്റിയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടുന്നതിനൊപ്പം, രജിസ്ട്രേഷൻ ഫീസ് അടച്ച് പുതിയ രജിസ്ട്രേഷൻ നമ്പർ നേടണം. കൂടാതെ പുതിയ സംസ്ഥാനത്ത് വാഹനം വീണ്ടും രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.